തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന. പ്രേംകുമാറുമായി കെപിസിസി അംഗം ജെഎസ് അഖിൽ ഇന്ന് ചർച്ച നടത്തും. രാത്രി എട്ടിന് പ്രേംകുമാറിന്റെ വസതിയിൽ വെച്ചായിരിക്കും കൂടിക്കാഴ്‌ച.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചതായാണ് വിവരം. പാർട്ടിയിലെത്തിയാൽ അർഹമായ പരിഗണന നൽകുമെന്ന് കെസി. വേണുഗോപാൽ വാക്കു നൽകിയതായും സൂചനയുണ്ട്. പ്രേംകുമാറുമായി സംസാരിച്ചുവെന്ന് കെസി. വേണുഗോപാൽ സ്‌ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, കോൺഗ്രസിലെത്തിയാൽ പ്രേംകുമാറിനെ കാട്ടാക്കട മണ്ഡലത്തിൽ സ്‌ഥാനാർഥിയായി പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ബോർഡ്- കോർപറേഷൻ ചെയർമാൻ പദവിയാണ് പാർട്ടിയുടെ വാഗ്‌ദാനം.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്‌ഥാനത്തുനിന്ന് മാറ്റിയതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പ്രേംകുമാർ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതോടെ സിപിഎമ്മുമായി ഇടഞ്ഞു. കാരണം പോലും വ്യക്‌തമാക്കാതെ തന്നെ സ്‌ഥാനത്ത് നിന്ന് ഒഴിവാക്കിയതിനെതിരെ പ്രേംകുമാർ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു.
സിപിഎമ്മിന്റെ ഭരണത്തിനെതിരെ സംസാരിച്ച സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ ഇപ്പോഴും പദവിയിൽ തുടരുന്നത് തനിക്കില്ലാത്ത എന്തോ സിദ്ധി അദ്ദേഹത്തിന് ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രേംകുമാർ പ്രതികരിച്ചത്. സച്ചിദാനന്ദനും തനിക്കും ഇരട്ടനീതിയാണെന്നും പ്രേംകുമാർ പറഞ്ഞിരുന്നു.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല






































