ഇരിട്ടി: പായം പഞ്ചായത്തിലെ കൊണ്ടമ്പ്രയിൽ കാക്കകളെ ചത്ത നിലയിൽ കണ്ടെത്തി. ഇതോടെ പ്രദേശവാസികൾ പക്ഷിപ്പനി ആശങ്കയിലായി. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടയിൽ രണ്ടിടത്താണ് കാക്കകളുടെ ജഡം കണ്ടെത്തിയത്. രോഗം സ്‌ഥിരീകരിച്ചിട്ടില്ലെങ്കിലും മേഖലയിൽ പക്ഷിപ്പനി മുൻകരുതൽ എടുക്കാൻ അധികൃതർ നിർദ്ദേശം നൽകി.
രണ്ടുമാസം മുൻപ് എടക്കാനത്ത് കാക്കകൾ കൂട്ടത്തോടെ ചത്തിരുന്നു. ബെംഗളൂരുവിലെ ലാബിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയാണെന്നും സ്‌ഥിരീകരിച്ചിരുന്നു. എടക്കാനം ഗ്രാമത്തിന്റെ സമീപ മേഖലയിൽപ്പെട്ട പ്രദേശമാണ് കൊണ്ടമ്പ്ര. രണ്ടാഴ്‌ച മുൻപ് മാടത്തിൽ മേഖലയിലും കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
എടക്കാനത്ത് കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്നത് നാട്ടുകാർ അറിയിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകൾ സമയബന്ധിതമായി മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്ന് വിമർശനം ഉയർന്നിരുന്നു. മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നതിന് പിന്നാലെ ആരോഗ്യവകുപ്പ് പരിശോധന നടത്തി ജനങ്ങൾക്ക് ബോധവൽക്കരണം നടത്തിയെങ്കിലും ചത്ത കാക്കകളുടെ ശരീരാവശിഷ്‌ടങ്ങൾ പരിശോധനയ്‌ക്ക് എടുക്കേണ്ട മൃഗസംരക്ഷണ വകുപ്പ് എത്താൻ വൈകിയെന്നാണ് പരാതി ഉണ്ടായത്.
ആഴ്‌ചകൾക്ക് ശേഷം ബെംഗളൂരുവിലെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം എത്തിയപ്പോൾ പക്ഷപ്പനിയാണെന്ന് സ്‌ഥിരീകരണമുണ്ടായി. ഈ സാഹചര്യത്തിൽ കോണ്ടമ്പ്രയിൽ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും പരിശോധന നടത്തി ആവശ്യമായ മുകരുത്തൽ നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല



































