ന്യൂഡെൽഹി: ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഈവർഷം ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ. യുകെ, ഒമാൻ എന്നീ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറുകളും ഏപ്രിൽ മാസത്തിൽ പ്രവർത്തനക്ഷമമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
ന്യൂസിലൻഡുമായുള്ള കരാർ സെപ്‌തംബറിൽ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 23ന് യുഎസിൽ നടക്കുന്ന മൂന്നുദിവസത്തെ യോഗത്തിൽ ഇന്ത്യ, യുഎസ് ഉദ്യോഗസ്‌ഥർ ഇടക്കാല വ്യാപാര കരാറിനെ കുറിച്ചുള്ള നിയമപരമായ കരട് അന്തിമമാക്കുമെന്നാണ് റിപ്പോർട്.
ഇടക്കാല വ്യാപാരക്കരാറിനുള്ള രൂപരേഖ അന്തിമമാക്കിയതായി ഫെബ്രുവരി ആദ്യം ഇന്ത്യയും യുഎസും ചേർന്ന് സംയുക്‌ത പ്രസ്‌താവനയിലൂടെ അറിയിച്ചിരുന്നു. ഇനി കരാറിന്റെ രൂപരേഖ നിയമപരമായ കരാറാക്കി മാറ്റണം. ഇരുപക്ഷങ്ങളും ഒപ്പുവെക്കണം. മാർച്ചിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.
വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദർശൻ ജെയിൻ യുഎസിലേക്കുള്ള ഇന്ത്യൻ സംഘത്തെ നയിക്കും. ഇടക്കാല വ്യാപാരക്കരാർ പ്രകാരം, പരസ്‌പരം വ്യാപാരം ചെയ്യുന്ന നിരവധി ഉൽപ്പന്നങ്ങൾക്ക് ഇരുരാജ്യങ്ങളും തീരുവയിളവുകൾ നൽകും. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്‌ക്കുമെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്.
റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നത് ഇന്ത്യക്കുമേൽ ചുമത്തിയിരുന്ന 25% അധിക തീരുവ യുഎസ് ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. പിഴ ചുങ്കം അടക്കം ഇന്ത്യക്ക് 50 ശതമാനം തീരുവയായിരുന്നു ഉണ്ടായിരുന്നത്. അതാണിപ്പോൾ 18ലേക്ക് എത്തിയിരിക്കുന്നത്. 50,000 കോടി ഡോളറിന്റെ (ഏകദേശം 45.28 ലക്ഷം കോടി രൂപ) ഉൽപ്പന്നങ്ങൾ യുഎസിൽ നിന്ന് ഇന്ത്യ വാങ്ങുമെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രസ്‌താവന. പരസ്‌പരം തീരുവ കുറയ്‌ക്കാനും സാമ്പത്തിക സഹകരണം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീക്കം.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം



































