പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് എ. പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് തപാൽ വഴി നോട്ടീസയച്ചത്. വിശദീകരണം ലഭിച്ചശേഷം നടപടി എടുക്കാനാണ് സാധ്യത.
നോട്ടീസ് അയച്ചത് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമെന്നാണ് സൂചന. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുൻ കോന്നി എംഎൽഎയുമായ പത്മകുമാറിന്റെ അറസ്റ്റോടെ സിപിഎം കടുത്ത പ്രതിരോധത്തിലായിരുന്നു. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ നീക്കിയിരുന്നു.
സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിഞ്ഞെങ്കിലും പത്മകുമാറിനെ ഇതുവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. സിപിഎമ്മിന്റെ ആഭ്യന്തര വിഷയങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും അകറ്റിനിർത്തിയാണ് വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നീക്കമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
ശബരിമല ദ്വാരപാലക കേസിലും കട്ടിളപ്പാളികൾ കടത്തിയ കേസിലും പ്രതിയാണ് പത്മകുമാർ. കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ രണ്ടു കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 105 ദിവസത്തിന് ശേഷം മാർച്ച് നാലാം തീയതിയാണ് പത്മകുമാർ ജയിൽ മോചിതനായത്.
കവർച്ച പത്മകുമാറിന്റെ കൂടി അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയിരുന്നത്. ബോർഡിന്റെ ദുരൂഹമായ അലംഭാവം സ്വർണക്കൊള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. തട്ടിപ്പിന് നേതൃത്വം നൽകിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി പത്മകുമാറിനുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന മൊഴികളും തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി





































