ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാൻ. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഇറാൻ ഡ്രോണാക്രമണം നടത്തി. വിമാനത്താവള പരിസരത്തെ ഒരു ഇന്ധന ടാങ്കിന് തീപിടിച്ചു. തീയണയ്‌ക്കാനുള്ള ഊർജിത ശ്രമങ്ങളിലാണ് ദുബായ് സിവിൽ ഡിഫൻസ്.
സംഭവത്തിൽ ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട് ചെയ്‌തിട്ടില്ല. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയിട്ടുണ്ട്.
അതേസമയം, പശ്‌ചിമേഷ്യൻ സംഘർഷത്തിനിടെ മറ്റൊരു കപ്പൽ കൂടി മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ശനിയാഴ്‌ച ഇറാൻ ആക്രമിച്ച യുഎഇയിലെ ഫുജൈറ എണ്ണ സംഭരണ ശാലയിൽ നിന്ന് ഇന്ത്യൻ കപ്പൽ ‘ജഗ് ലാഡ്‌കി’ ആണ് പുറപ്പെട്ടത്. 80,800 ടൺ മർബൻ ക്രൂഡ് ഓയിലാണ് കപ്പലിലുള്ളത്.
എണ്ണ നിറയ്‌ക്കുമ്പോഴായിരുന്നു ഫുജൈറയിൽ ഇറാന്റെ ഡ്രോണാക്രമണം. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. മേഖലയിൽ നിന്ന് രണ്ട് കപ്പലുകൾ നേരത്തെ ഇന്ത്യയിൽ എത്തിയിരുന്നു. അതിനിടെ, ഇറാനിൽ നിന്ന് വിക്ഷേപിച്ച ഡ്രോണുകൾ രാജ്യത്തെ ലക്ഷ്യമാക്കിയതായും അവയെല്ലാം സായുധ സേന നശിപ്പിച്ചതായും ഖത്തർ പ്രതിരോധ മന്ത്രാലയം എക്‌സിൽ കുറിച്ചു.
വിവിധ ഇടങ്ങളിൽ ആക്രമണം ഉണ്ടായെങ്കിലും യുഎഇ ശക്‌തമായി പ്രതിരോധിച്ചു. സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളും പ്രതിരോധ സേന തകർത്തു. ഇറാന്റെ ആക്രമണം രണ്ടാഴ്‌ച പിന്നിടുമ്പോൾ ഗൾഫ് രാജ്യങ്ങൾ കരുതൽ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, ഒമാനിലെയും സൗദിയിലെത്തും യുഎസ് പൗരൻമാരോട് രാജ്യം വിടാൻ അമേരിക്കൻ ആവശ്യപ്പെട്ടു.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം





































