തിരുവനന്തപുരം: കെപിസിസിയുടെ താൽക്കാലിക അധ്യക്ഷ സ്‌ഥാനത്തേക്ക് മുതിർന്ന നേതാവും മുൻ യുഡിഎഫ് കൺവീനറുമായ ബെന്നി ബഹനാൻ എത്തുമെന്ന് വിവരം. സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് മൽസരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നീക്കം.
മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ സംസ്‌ഥാനമൊട്ടാകെയുള്ള സംഘടന നടത്തിപ്പിനും പ്രചാരണത്തിനും സണ്ണി ജോസഫിന് സമയം ലഭിക്കില്ല. ഈ സാഹചര്യത്തിൽ പുതിയ അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കാനാണ് സാധ്യത. നിലവിൽ പാർട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാനാണ്.
എഐസിസി നേതൃത്വം ബെന്നി ബഹനാനുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയതായാണ് വിവരം. സംസ്‌ഥാന നേതാക്കളുമായി അവസാനവട്ട കൂടിയാലോചന നടത്തിയ ശേഷം താൽക്കാലിക അധ്യക്ഷ സ്‌ഥാനവും പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. പ്രകടന പത്രിക കമ്മിറ്റിയുടെ ചെയർമാനും ബെന്നി ബഹനാനാണ്.
ആന്റോ ആന്റണിയെ അധ്യക്ഷ സ്‌ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണിക്കൃഷ്‌ണൻ പോറ്റി വിവാദം വിനയായെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ബെന്നി ബെഹനാൻ അധ്യക്ഷനാകാൻ സാധ്യതയേറുന്നത്.
2011ൽ കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല മൽസരിച്ചപ്പോൾ താൽക്കാലിക അധ്യക്ഷനായി തലേക്കുന്നിൽ ബഷീറിനെ നിയമിച്ചിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അധ്യക്ഷനായ കെ. സുധാകരൻ മൽസരിച്ചപ്പോൾ എംഎം ഹസ്സനായിരുന്നു ചുമതല നൽകിയത്.
Most Read| ഹോർമുസ് കടലിടുക്ക് യുദ്ധത്തിന് മുൻപുള്ള അവസ്‌ഥയിലേക്ക് മടങ്ങില്ല; ഇറാൻ








































