ഒരു മാവിൽ ഒരുതരമല്ലാതെ എത്രതരം മാമ്പഴങ്ങൾ വിരിയും? ഇതെന്ത് ചോദ്യമെന്ന് ചിന്തിക്കുന്നവരുണ്ടോ, എന്നാൽ കേട്ടോ…ഉത്തർപ്രദേശിലെ മലീഹാബാദിൽ ഒരൊറ്റ മാവിൽ വിരിയുന്നത് 350ലധികം വൈവിധ്യമാർന്ന മാമ്പഴങ്ങളാണ്.
‘ഇന്ത്യയുടെ മാംഗോ മാൻ’ എന്നറിയപ്പെടുന്ന പത്‌മശ്രീ ജേതാവ് കലീമുള്ള ഖാന്റെ കരവിരുതിലാണ് ഈ അത്‌ഭുത മരം ലോകശ്രദ്ധ ആകർഷിക്കുന്നത്. ഏഴാം ക്ളാസിൽ പഠനം ഉപേക്ഷിച്ച കലീമുള്ള ഖാൻ, തന്റെ മുത്തച്‌ഛന്റെ തോട്ടത്തിൽ ജോലി ചെയ്‌താണ് കൃഷിയിൽ പ്രാവീണ്യം നേടിയത്.
1957ൽ ഒരു മരത്തിൽ പലതരം ഗ്രാഫിറ്റിങ്ങുകൾ നടത്തി അദ്ദേഹം പരീക്ഷണം തുടങ്ങിയെങ്കിലും പ്രളയത്തിൽ ആ മരം നശിച്ചുപോയി. എന്നാൽ, പരാജയത്തിൽ തളരാതെ, ഏകദേശം 125 വർഷം പഴക്കമുള്ള ഒരു മാവിൽ അദ്ദേഹം വീണ്ടും തന്റെ പരീക്ഷണങ്ങൾ തുടർന്നു. ഒമ്പത് മീറ്ററോളം ഉയരമുള്ള ഈ മരത്തിൽ ഇന്ന് മുന്നൂറിലധികം വൈവിധ്യ മാമ്പഴങ്ങളാണ് കായ്‌ക്കുന്നത്.
ലോക പ്രശസ്‌തമായ അൽഫോൺസോ, ലാംഗ്ര, കേസരി, ദസേരി തുടങ്ങിയ ഇനങ്ങൾക്ക് പുറമെ കലീമുള്ള ഖാൻ തന്നെ വികസിപ്പിച്ചെടുത്ത സങ്കരയിനം മാമ്പഴങ്ങളും ഈ മരത്തിലുണ്ട്. പ്രമുഖ വ്യക്‌തികളോടുള്ള ആദരസൂചകമായി നരേന്ദ്രമോദി, സച്ചിൻ, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് എന്നിങ്ങനെയാണ് ഈ മാമ്പഴങ്ങൾക്ക് അദ്ദേഹം പേരിട്ടിരിക്കുന്നത്.
വിവിധയിനം മാവുകളുടെ ആരോഗ്യകരമായ ചില്ലകൾ പ്രധാന മാവിന്റെ തായ്‌ത്തടിയിലോ ചില്ലകളിലോ ഗ്രാഫ്റ്റ് ചെയ്‌താണ് ഈ നേട്ടം കൈവരിക്കുന്നത്. ദുബായിൽ നിന്നും ഇറാനിൽ നിന്നും വരെ കർഷകർ ഈ വിദ്യ പഠിക്കാനായി കലീമുള്ള ഖാന്റെ തോട്ടത്തിൽ എത്താറുണ്ട്.
Most Read| 4 ദിവസം കാട്ടിൽ, വെള്ളവും ഭക്ഷണവുമില്ല, ചുറ്റും വന്യജീവികൾ; അതിജീവിച്ച് തങ്കമ്മാൾ










































