ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വിവിധ രാഷ്‌ട്രത്തലവൻമാരുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ജോർദാൻ രാജാവ് അബ്‌ദുള്ള രണ്ടാമൻ എന്നിവരുമായാണ് മോദി സംസാരിച്ചത്.
പശ്‌ചിമേഷ്യയിലെ സ്‌ഥിതിഗതികൾ ആശങ്ക പ്രകടിപ്പിക്കുകയും സംഘർഷം ലഘൂകരിക്കാൻ നടപടികൾ ആവശ്യപ്പെടുകയും ചെയ്‌തു. മേഖലയിലെ ഊർജ അടിസ്‌ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു.
പശ്‌ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കുന്നതിനൊപ്പം ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ട വിഷയത്തിനാണ് പ്രധാനമന്ത്രി ഊന്നൽ നൽകിയത്. അഞ്ച് നേതാക്കളുമായുള്ള പ്രത്യേക ഫോൺ സംഭാഷണങ്ങളിൽ, സമാധാനപരവും സുരക്ഷയും സ്‌ഥിരതയും എത്രയുംപെട്ടെന്ന് പുനഃസ്‌ഥാപിക്കാൻ സംഭാഷണത്തിനും നയതന്ത്രത്തിനും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു.
ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം ചർച്ച ചെയ്‌തു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായുള്ള സംഭാഷണത്തിൽ, ദോഹയ്‌ക്ക് ഒപ്പമാണെന്നും മേഖലയിലെ ഊർജ അടിസ്‌ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്‌തമായി അപലപിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































