കാസർഗോഡ്: വയനാട് ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. പദ്ധതി പൂർത്തിയായ ശേഷം കൃത്യമായ കണക്ക് ജനങ്ങളോട് പറയുമെന്ന് വിഡി. സതീശൻ പറഞ്ഞു. കണക്ക് മാദ്ധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും സതീശൻ വ്യക്‌തമാക്കി.
മുഖ്യമന്ത്രി കണക്കുകൾ പുറത്തുവിട്ടിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസിനെതിരെ വയനാട് ഫണ്ട് വിവാദം ഉയർന്നത്. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി 100 വീടുകൾ നിർമിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. ഏതാണ്ട് 100 കോടിയിലേറെ തുക കോൺഗ്രസ് പിരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ.
ഇതുവരെ മൂന്നര കോടി ചിലവഴിച്ച് ഭൂമി വാങ്ങിയതല്ലാതെ മറ്റൊരു പ്രവർത്തനവും തുടങ്ങിയിട്ടില്ല. പിരിച്ച പണമടങ്ങിയ കോൺഗ്രസ് അക്കൗണ്ട് എവിടെയെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചിരുന്നു. ദുരന്തബാധിതർക്കായി പിരിച്ച പണമെത്ര? എത്ര പണം കൈയിലുണ്ട്? ആ അക്കൗണ്ട് ഏത് ബാങ്കിലാണ്? തുടങ്ങിയ ചോദ്യങ്ങൾ മുഖ്യമന്ത്രി ചോദിച്ചിരുന്നു.
ഇതിന് മറുപടിയായി എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ അക്കൗണ്ട് ധനലക്ഷ്‌മി ബാങ്കിലാണെന്ന് അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. ധനലക്ഷ്‌മി ബാങ്കിന്റെ തിരുവനന്തപുരത്തെ ബ്രാഞ്ചിലാണ് അക്കൗണ്ട്. പിരിഞ്ഞു കിട്ടിയതിനേക്കാൾ കൂടിയ വിലയ്‌ക്കാണ് ഭൂമി വാങ്ങിയത്. ബാക്ക് തുക കെപിസിസി അക്കൗണ്ടിൽ നിന്നാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫെബ്രുവരിയിൽ മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ സ്‌ഥലത്ത് രാഹുൽ ഗാന്ധി തറക്കല്ലിട്ടിരുന്നു. കുന്നമ്പറ്റയിൽ പദ്ധതിക്കായി 3.26 ഏക്കർ ഭൂമി രജിസ്‌റ്റർ ചെയ്‌തതായി പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. 2.18 ഏക്കർ ഭൂമി കൂടി വാങ്ങിയിട്ടുണ്ട്. മറ്റൊരിടത്ത് അഞ്ചേക്കർ വാങ്ങുന്നതിനായുള്ള ചർച്ചകൾ നടക്കുന്നതായും പ്രിയങ്ക അന്ന് വ്യക്‌തമാക്കിയിരുന്നു.
അതേസമയം, യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്ന് അവർത്തിക്കുകയാണ് വിഡി. സതീശൻ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെയ്‌ഡ് സർവേകൾ പുറത്തുവരുന്നുണ്ട്. എല്ലാം തട്ടിക്കൂട്ട് സർവേകളാണ്. ഇതിൽ ഒരുകാര്യവുമില്ല. ഒപ്പത്തിനൊപ്പമാണ് എന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. യഥാർഥ ജനവിധി ഇതല്ല. യുഎഡിഎഫ് ശക്‌തമായ ഭൂരിപക്ഷത്തോടെ തിരിച്ചുവരുമെന്നും വിഡി. സതീശൻ കൂട്ടിച്ചേർത്തു.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ








































