കണ്ണൂർ: ജാതി അധിക്ഷേപത്തിന് പുറമെ, ഓൺലൈൻ വായ്പാ സംഘത്തിന്റെ ഭീഷണിയും നിതിൻ ജീവനൊടുക്കാൻ കാരണമായെന്ന നിഗമനത്തിൽ പോലീസ്. നിതിൻ ഓൺലൈൻ വായ്പാ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അടിയന്തിരമായി 8000ത്തിലധികം രൂപ അടയ്ക്കണമെന്ന് ലോൺ മാഫിയാ സംഘം നിതിന് സന്ദേശം അയച്ചിരുന്നു. ഇതിന് മറുപടിയായി താൻ പാവമാണെന്നാണ് നിതിൻ അയച്ച ചാറ്റും പോലീസിന് ലഭിച്ചു. ഓൺലൈൻ വായ്പാ സംഘം നിതിന്റെ അധ്യാപികയ്ക്കും ഭീഷണി സന്ദേശം അയച്ചെന്ന് പോലീസ് പറയുന്നു.
അധ്യാപികയെയും ലോൺ ആപ്പുകാർ വിളിച്ചു ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് അധ്യാപിക പ്രിൻസിപ്പലിന് പരാതിയും നൽകി. നിതിൻ ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പൽ നിതിനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അതേസമയം, ലോൺ ആപ്പിൽ നിന്ന് പണമെടുത്തത് വീട്ടിൽ അറിഞ്ഞാണെന്നും അമ്മയുടെ ചികിൽസയ്ക്ക് വേണ്ടിയാണ് പണം എടുത്തതെന്നും നിതിന്റെ അച്ഛൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ലോൺ മാഫിയയുടെ ഭീഷണിയെ കുറിച്ച് കോളേജ് അധികൃതർ കുടുംബത്തെ അറിയിച്ചില്ലെന്നും നിതിന്റെ അച്ഛൻ പറയുന്നു. എന്നാൽ, അന്വേഷണം ലോൺ ആപ്പിലേക്ക് കേന്ദ്രീകരിക്കുന്നത് കേസ് അട്ടിമറിക്കാനാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം, നിതിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ. റാം, അസോഷ്യേറ്റ് പ്രഫസർ ഡോ. സംഗീത എന്നിവരെ വൈകാതെ അറസ്റ്റ് ചെയ്തേക്കും. ഇതുവർക്കും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്.
കോളേജിലെ വിദ്യാർഥികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്ത് വീട്ടിൽ പെയിന്റിങ് തൊഴിലാളിയായ വൈഎൽ. രാജന്റെയും സിആർ. ലതയുടെയും ഏക മകനാണ്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം






































