കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ദലിത് സംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താൽ നാളെ. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ.
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പൊതുജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായും ആക്ഷൻ കൗൺസിൽ അറിയിച്ചു.
52 ദലിത് സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്തുകോടി രൂപ നഷ്‌ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
ജസ്‌റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലും ദലിത്-ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്. ബസ് സർവീസുകൾ മുടങ്ങില്ല. അതേസമയം, ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന വൈസ് പ്രസിഡണ്ട് പിസി. ജേക്കബ് അറിയിച്ചു.
Most Read| പുതിയ അവസരങ്ങൾ തുറക്കും; കരാരിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലൻഡും





































