തിരുവനന്തപുരം: സംസ്‌ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്‌ക്കിടയാകുന്നു. ഇന്നലെയാണ് ഏറ്റവും കൂടുതൽ പാമ്പുകടി റിപ്പോർട് ചെയ്‌ത ദിവസം. 108 ആംബുലൻസ് വഴി ഇന്നലെ മാത്രം ചികിൽസ തേടിയത് 21 പേരാണ്. കോഴിക്കോട് ജില്ലയിൽ ഇന്നലെ അഞ്ചുപേർക്കാണ് പാമ്പുകടിയേറ്റത്.
അതേസമയം, പാമ്പുകടികൾ പ്രതിരോധിക്കാൻ വേണ്ടിയുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ആശുപത്രികളിൽ ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ടെന്നും ജനങ്ങൾ കൃത്യമായ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരുന്നു. പാമ്പ് കടിയേറ്റുള്ള മരണങ്ങൾ കുറയ്‌ക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഡിസംബർ വരെ ആറുലക്ഷം പേർ ആന്റി റാബീസ് വാക്‌സിനേഷൻ എടുത്തിട്ടുണ്ട്. കൃത്യമായി പരിശോധിച്ച് ഒരു പ്രശ്‌നവുമില്ലെന്ന് തെളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കാസർഗോഡ് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ നാലര വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ ചികിൽസയിലാണ്. ഇന്നലെ വൈകിട്ടാണ് കളിക്കുന്നതിനിടെ എളേരിത്തട്ട് കുറുവാട്ടെ ശരത്-അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയെ ആണ് പാമ്പ് കടിച്ചത്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം







































