അങ്കമാലി: കിടങ്ങൂർ മഹാവിഷ്‌ണു ക്ഷേത്രത്തിന് സമീപത്തു വെച്ച് വിരണ്ടോടിയ ആന യുവാവിനെ ചവിട്ടിക്കൊന്നു. കൊല്ലം സ്വദേശിയും ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുമായ വിഷ്‌ണു ആണ് മരിച്ചത്. ഇടഞ്ഞ ആനയെ തളയ്‌ക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്‌ണുവിനെ ആന ചവിട്ടിയത്.
സംഭവ സ്‌ഥലത്ത് വെച്ചുതന്നെ വിഷ്‌ണു മരിച്ചു. ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ പ്രദീപിനും പരിക്കേറ്റു. ഇയാളെ അങ്കമാലി ഈസ്‌റ്റ് ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അതേസമയം, ഇടഞ്ഞ ആനയെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽ തളച്ചു. സ്‌ഥലത്ത് എത്തിയ ആർആർടി സംഘം മയക്കുവെടിവെച്ചാണ് ആനയെ തളച്ചത്.
റോജി എം ജോൺ ആണ് ഇക്കാര്യം അറിയിച്ചത്. ആനയെ മയക്കുവെടി വെച്ചെന്നും ഇപ്പോൾ ശാന്തനായെന്നും എംഎൽഎ പറഞ്ഞു. മെഡിക്കൽ സംഘം പരിശോധിച്ച ശേഷം ആവശ്യമായ തുടർനടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം മയ്യനാട് സ്വദേശിയായ മയ്യനാട് പാർഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്.
സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉൽസവത്തിനായി എത്തിച്ചതായിരുന്നു ആനയെ. ഉൽസവത്തിനിടയിലെ വിശ്രമവേളയിൽ ആനയെ കിടങ്ങൂർ മഹാവിഷ്‌ണു ക്ഷേത്ര പരിസരത്ത് തളച്ചു. ഈ സമയത്താണ് ആന അപ്രതീക്ഷിതമായി ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പരിസരത്ത് ഉണ്ടായിരുന്നവർ ഓടിമാറുകയായിരുന്നു. സമീപത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ ആന തകർത്തു.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്




































