തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉൽസവത്തിന് എത്തിച്ച ആന പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ ചികിൽസയിലാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വാഴുവാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളച്ചു.
കൂടൽമാണിക്യം ക്ഷേത്രത്തിലെ വിളക്ക് ഉൽസവത്തിന്റെ ഭാഗമായാണ് ആനയെ എത്തിച്ചത്. ഇന്നലെ തന്നെ ആന ചെറിയ രീതിയിൽ ഇടഞ്ഞ സാഹചര്യം ഉണ്ടായിരുന്നു. ഇന്നലെ രാത്രി നടന്ന എഴുന്നള്ളിപ്പിനിടെ ആന അക്രമാസക്‌തനായി. ആനയുടെ കൂടെ നടന്നിരുന്ന രണ്ടുപേർക്ക് വീണ് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ഉടൻ തന്നെ പാപ്പാൻമാർ ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്‌ക്കലിൽ തളയ്‌ക്കുകയായിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെ വീണ്ടും അക്രമാസക്‌തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ അക്രമിക്കുകയുമായിരുന്നു. ഒന്നാം പാപ്പാൻ അമൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്ന് അങ്കമാലി കിടങ്ങൂർ മഹാവിഷ്‌ണു ക്ഷേത്രത്തിന് സമീപത്തു വെച്ച് വിരണ്ടോടിയ ആന യുവാവിനെ ചവിട്ടിക്കൊന്നിരുന്നു. കൊല്ലം സ്വദേശിയും ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുമായ വിഷ്‌ണു ആണ് മരിച്ചത്. ഇടഞ്ഞ ആനയെ തളയ്‌ക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്‌ണുവിനെ ആന ചവിട്ടിയത്.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്





































