ഉടുമ്പൻചോല: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്‌ത ആളുകൾ വിഡ്‌ഢികളാണെന്ന വിവാദ പരാമർശവുമായി സിപിഎം മുതിർന്ന നേതാവ് എംഎം മണി. തിരഞ്ഞെടുപ്പിനെ മാത്രം അടിസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയല്ല ഞങ്ങളുടേത്. നിരവധി പ്രവർത്തനങ്ങളിൽ ഒരെണ്ണം മാത്രമാണ് തിരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു.
പരാജയത്തിന്റെ കാരണം പാർട്ടി പരിശോധിക്കും. ഘടകകക്ഷികളുടെ അഭിപ്രായം തേടി എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. തോറ്റെന്നത് ശരിയാണ്. ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. വ്യക്‌തമായ തിരിച്ചടിയുണ്ടായി. അഖിലേന്ത്യാ നേതൃത്വത്തിന്റെ സഹായത്തോടെയും പരിശോധന നടത്തി തിരുത്തൽ നാപടികൾ വരുത്തി ശക്‌തമായി മുന്നോട്ട് പോകുമെന്നും എംഎം മണി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭരണവിരുദ്ധ വികാരമാണോയെന്ന് വിലയിരുത്താതെ പറയാൻ കഴിയില്ല. സംസ്‌ഥാന തലത്തിൽ ഉണ്ടായ തിരിച്ചടിയുടെ ഭാഗമാണ് ഇടുക്കി ജില്ലയിലും ഉണ്ടായത്. ഒന്നുകിൽ ജനങ്ങൾ തെറ്റിദ്ധരിച്ചു. ജനങ്ങൾ ചിന്തിക്കുന്നതിൽ എന്തെങ്കിലും അടിസ്‌ഥാനം ഉണ്ടോയെന്ന് ഞങ്ങൾ പരിശോധിക്കുമെന്നും മണി പറഞ്ഞു.
ഞങ്ങളല്ലാതെ പിന്നെ വേറെയാരാണ് ജനങ്ങൾക്ക് വേണ്ടി ശബ്‌ദിക്കാനുള്ളത്. ഉമ്മൻ ചാണ്ടിയോ, അതോ അയാളുടെ മകനോ. ഒരു തിരഞ്ഞെടുപ്പിൽ തോറ്റതിനെ അടിസ്‌ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട. മുണ്ടും മടക്കിക്കുത്തി ഇറങ്ങി പ്രവർത്തിക്കും. വോട്ട് പെട്ടിക്കകത്ത് ആകുന്നതിന് മുന്നേ മുഖ്യമന്ത്രി ചർച്ച തുടങ്ങിയ ഒരു പാർട്ടിയെ കുറിച്ച് വേറെന്ത് പറയാനാണെന്നും എംഎം മണി കൂട്ടിച്ചേർത്തു.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്





































