പാലക്കാട്: ദളിത് യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ പാലക്കാട് നഗരസഭയിലെ കൗൺസിലറായിരുന്ന പ്രശോഭ് വൽസൻ പോലീസിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രണ്ടുമാസമായി ഒളിവിലായിരുന്ന പ്രതി പാലക്കാട് എത്തി പോലീസിൽ കീഴടങ്ങിയത്.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാട്ടി ഇക്കഴിഞ്ഞ മാർച്ച് 27ന് യുവതി പ്രശോഭിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പീഡനത്തെ തുടർന്ന് ഗർഭിണിയായെന്നും ഇതറിഞ്ഞതോടെ ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാൻ നിർബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു.
ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കുമാണ് യുവതി പരാതി നൽകിയത്. ബലാൽസംഗം, എസ്സി-എസ്ടി പീഡന നിരോധന നിയമം എന്നിവ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇതോടെ പ്രശോഭ് ഒളിവിൽ പോവുകയായിരുന്നു. ഇതിനിടെ, മണ്ണാർക്കാട് എസ്സി- എസ്ടി കോടതിയിൽ ജാമ്യാപേക്ഷയും നൽകിയിരുന്നു. മേയ് അഞ്ചിന് കേസ് പരിഗണിച്ച കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ജാമ്യം തള്ളിയതോടെ ഇന്ന് ഉച്ചയോടെ പ്രതി പാലക്കാട് ടൗൺ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രശോഭിനെ റിമാൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് അടുത്ത സമയമായതിനാൽ സംഭവം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. പാലക്കാട് നഗരസഭ 24ആം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലറായ പ്രക്ഷോഭ് വൽസനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































