തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ലഭ്യതയിൽ നേരിടുന്ന പ്രതിസന്ധി കാരണമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ 30 വരെ വൈകീട്ട് ആറിനും രാത്രി 12നുമിടയിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി ലഭിക്കുന്നതിന് ഡീപ് കരാറുകൾക്കായി നടത്തിയ ശ്രമം പരാജയപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണത്തിലേക്ക് കടക്കുന്നത്. എൽനിനോ പ്രതിഭാസം ശക്‌തിപ്രാപിച്ചതിനെ തുടർന്ന് അന്തരീക്ഷ ഊഷ്‌മാവ് വർധിച്ചതിനാൽ രാജ്യത്താകെ വൈദ്യുതി ലഭ്യതയിൽ വലിയതോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്.
സംസ്‌ഥാനത്ത് മൺസൂൺ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്‌തി പ്രാപിക്കാത്തതിനാൽ അന്തരീക്ഷ താപനില കാര്യമായി കുറഞ്ഞിട്ടില്ല. ജൂൺ 16 മുതൽ തിരികെ നൽകാമെന്ന കരാറിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേരളം ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് വായ്‌പയായി വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട സമയമാണിത്.
ആകെ 4100 മെഗാവാട്ടിന്റെ ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 4900 മെഗാവാട്ട് വരെ ഉയരുന്ന സ്‌ഥിതിയുണ്ട്. വൈദ്യുതി ഉപയോഗത്തിലും പത്തുദശലക്ഷം യൂണിറ്റിന്റെ വർധനയുണ്ടായിട്ടുണ്ട്. ആഭ്യന്തര ഉൽപ്പാദനമായ 1700 മെഗാവാട്ടും കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള 1701 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ ലഭ്യമാകുന്ന 612 മെഗാവാട്ടും വൈദ്യുതി പൂർണതോതിൽ ലഭിക്കുമ്പോഴും ഏതാണ്ട് 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ജൂൺ 16 മുതൽ 30 വരെ നിലവിലുണ്ട്.
പവർ എക്‌സ്‌ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയും ഈ സവിശേഷ സാഹചര്യത്തിൽ അഞ്ചുശതമാനമായി ചുരുങ്ങി. ഇക്കാരണങ്ങളാൽ ജൂൺ 16ന് രാത്രി ഒമ്പതിനും 12നുമിടയിൽ സംസ്‌ഥാനത്തെ ചില ഭാഗങ്ങളിൽ നേരിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

































