ബേൺ: യുഎസ്-ഇറാൻ വാക്പോര് രൂക്ഷമാകുന്നു. ലബനനിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളെ നിയന്ത്രിക്കണമെന്നും ഇസ്രയേലിനെതിരെ ആക്രമണങ്ങൾ നിർത്തണമെന്നുമുള്ള മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
ഹിസ്ബുല്ലയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരാമർശം. ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ കഴിഞ്ഞ ആഴ്ചത്തേതിനേക്കാൾ ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പിന്നാലെ ശക്തമായ പ്രതികരണവുമായി ഇറാനും രംഗത്തെത്തി. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാലിബാഫാണ് ട്രംപിന് കടുത്ത മറുപടിയുമായി എത്തിയത്.
”വാക്കുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം”- എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. യുഎസിന്റെ ഏത് വിധത്തിലുള്ള ആക്രമണങ്ങൾക്കും മറുപടി നൽകാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിൽ മാസങ്ങൾ നീണ്ട സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി ഒപ്പുവെച്ച ധാരണാപത്രത്തിൽ അടിസ്ഥാനത്തിൽ യുഎസും ഇറാനും തമ്മിലുള്ള ആദ്യ റൗണ്ട് ചർച്ചകൾ സ്വിറ്റ്സർലൻഡിൽ പൂർത്തിയായതാണ് വിവരം.
എന്നാൽ, ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിഷേധ സൂചനയുമായി ഇറാനിയൻ ചർച്ചാ സംഘം യോഗത്തിൽ നിന്ന് കുറച്ചുനേരം പുറത്തുപോയതായാണ് റിപ്പോർട്ടുകൾ. ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിക്കുന്നതിനെ ആശ്രയിച്ചായിരിക്കും ചർച്ചയുടെ ഗതിയെന്ന് ഇറാനിയൻ പ്രതിനിധി സംഘം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
Most Read| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്സിജൻ നിലവാരമോ?




































