തിരുവനന്തപുരം: ആറ്റുകാലിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വർക്കല സ്വദേശിനി ആരതിയെയാണ് (26) ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടക വീട്ടിൽ വെള്ളിയാഴ്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുൽ ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു നൽകിയതിന് ശേഷമാണ് ആരതി ജീവനൊടുക്കിയത്. അതുലിനെ കസ്റ്റഡിയിലെടുത്ത ഫോർട്ട് പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.
വർക്കല വടശ്ശേരിക്കോണം വിളയിൽ ഹൗസിൽ ബൈജുവിന്റെയും ജിനുവിന്റെയും മകളാണ് ആരതി. അതുലിന്റെ ക്രൂരപീഡനത്തിൽ മനംനൊന്താണ് ആരതിയുടെ മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. അതുൽ ശാരീരികമായി ഉപദ്രവിച്ചെന്ന് കാട്ടി വെള്ളിയാഴ്ച ആരതി അമ്മയ്ക്ക് വാട്സ് ആപ്പിൽ ചിത്രങ്ങൾ അയച്ചിരുന്നു.
ആരതിയുടെ അമ്മയുടെ പരാതിയിലാണ് ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണാക്കുറ്റം തുടങ്ങിയ വകുപ്പുകൾ അതുലിനെതിരെ ചുമത്തിയത്. മർദ്ദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെടുത്തു. സ്ത്രീധനമായി ലഭിച്ച സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറയുന്നു.
വ്യാഴാഴ്ചയും വഴക്കുണ്ടായി. വെള്ളിയാഴ്ച മകളെ ഫോണിൽ വിളിച്ചു കിട്ടുന്നില്ലെന്ന് അമ്മ ജിനു അറിയിച്ചതോടെ വൈകീട്ടോടെ അതുൽ വീട്ടിലെത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. 50 പവനോളം സ്വർണം സ്ത്രീധനമായി നൽകിയാണ് വിവാഹം നടത്തിയത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം






































