തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പിഎസ്സിക്ക് കനത്ത തിരിച്ചടി. മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രെക്ച്ചർ റാങ്ക് പട്ടികയിലെ എല്ലാവരുടെയും ഉത്തരക്കടലാസും അഭിമുഖത്തിന് ലഭിച്ച മാർക്കിന്റെ വിവരവും പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്.
ഏഴ് ദിവസത്തിനകം മുഴുവൻ വിവരങ്ങളും ഹരജിക്കാരന് നൽകണമെന്നും ഇത് സംബന്ധിച്ച് വിവരാവകാശ കമ്മീഷൻ സെക്രട്ടറിക്ക് റിപ്പോർട് നൽകണമെന്നുമാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ സോണിച്ചൻ പി. ജോസഫ് ഉത്തരവിട്ടിരിക്കുന്നത്. ഒരുവർഷമായി ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടിട്ടും പിഎസ്സി ഈ വിവരങ്ങൾ നൽകിയിരുന്നില്ല.
തുടർന്നാണ് ഇവർ അപ്പീലുമായി വിവരാവകാശ കമ്മീഷനെ സമീപിച്ചത്. വിവരങ്ങൾ നൽകുന്നതിൽ പിഎസ്സി കമ്മീഷന് മുന്നിലും വലിയ എതിർപ്പ് ഉണ്ടായിരുന്നുവെങ്കിലും ഇത് തള്ളിയാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. എല്ലാ രേഖകളും ലഭിക്കുമ്പോൾ പരീക്ഷയിൽ ലഭിച്ച മാർക്കും അഭിമുഖത്തിൽ നൽകിയ മാർക്കും പുറത്തുവരും.
മുൻപ് ഉദ്യോഗാർഥി പിഎസ്സിയെ സമീപിച്ചപ്പോൾ ഒരു ഉത്തരക്കടലാസ് മാത്രമാണ് നൽകിയത്. അപ്പോഴാണ് ഒമ്പത് മുതൽ 18 വരെയുള്ള പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. എന്നാൽ, മറ്റു രേഖകൾ നൽകാതെ പിഎസ്സി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഏറ്റവും ഉയർന്ന ശമ്പള സ്കെയിലുള്ള ആസൂത്രണ ബോർഡിലെ മൂന്ന് ചീഫ് തസ്തികകളിലേക്കുള്ള റാങ്ക് പട്ടികയിലെ ക്രമക്കേടാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
പിഎസ്സി നിയമനത്തട്ടിപ്പ് ആഭ്യന്തര വിജിലൻസ് എസ്പിയാണ് അന്വേഷിക്കുന്നത്. പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു. ഇന്ന് ചേർന്ന പിഎസ്സി യോഗത്തിലാണ് തീരുമാനം. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തി നിയമനം ലഭിച്ചത് ഇടത് സംഘടനാ നേതാവിനാണ്. സംഭവം വിവാദമായതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന കമീഷണർ യോഗം റാങ്ക് പട്ടിക റദ്ദാക്കിയിരുന്നു.
Most Read| സിംബാബ്വെ പര്യടനം; ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു പുറത്ത്






































