ഡാലസ്: 2026 ഫിഫ ലോകകപ്പ് സെമി പോരാട്ടത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് സ്‌പെയിൻ ഫൈനലിൽ. 2010ൽ ചാംപ്യൻമാരായ ശേഷം ഇതാദ്യമായാണ് സ്‌പെയിൻ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്. ഇംഗ്ളണ്ട്- അർജന്റീന രണ്ടാം സെമിയിലെ വിജയികളിലാണ് ഫൈനലിൽ സ്‌പെയിനിന്റെ എതിരാളികൾ.
ആധികാരിക ജയങ്ങളോടെ സെമിയിലെത്തിയ ഫ്രാൻസ് സംഘത്തെ വിദഗ്‌ധമായി പ്രതിരോധിക്കുക ലക്ഷ്യമിട്ടുതന്നെയാണ് സ്‌പെയിൻ കളത്തിലിറങ്ങിയത്. സ്‌പാനിഷ് സൂപ്പർ താരം ലമീൻ യമാലിനെ ഫ്രഞ്ച് ഡിഫൻഡർ ലുകാസ് ഡെഗ്‌നെ ചവിട്ടി വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി മികേൽ ഒയർസബാൽ ഗോളാക്കിയാണ് സ്‌പെയിൻ ആദ്യ ലീഡ് പിടിച്ചത്.
മൽസരത്തിന്റെ രണ്ടാം പകുതിയിൽ പെഡ്രോ പൊറോയാണ് സ്‌പെയിനിന്റെ ലീഡ് വീണ്ടും ഉയർത്തിയത്. മൽസരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഫ്രാൻസിന്റെ മുന്നേറ്റമാണ് കണ്ടത്. സ്‌പാനിഷ് ബോക്‌സിലേക്ക് തുടർച്ചയായി ഫ്രഞ്ച് പട കടന്നുകയറിയെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
അവസാന മിനിറ്റുകളിലും ഗോൾ മടക്കാൻ ഫ്രാൻസ് നീക്കങ്ങൾ നടത്തിയെങ്കിലും സ്‌പാനിഷ് പ്രതിരോധം ഭേദിക്കാനായില്ല. ഇതോടെ തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിട്ടെത്തിയ ഫ്രാൻസിന് നിരാശയോടെ മടങ്ങേണ്ടിവന്നു.
Most Read| സോയൂസ് 2.1 എ കുതിച്ചുയർന്നു; ചരിത്രം കുറിക്കാൻ അനിൽ, കേരളത്തിന് അഭിമാനം




































