കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണന് വന്ന വ്യാജ ഫോൺകോൾ ഡെൽഹിയിൽ നിന്നുതന്നെയാണ് സ്‌ഥിരീകരണം. ഡെൽഹിയിലെ സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിൽ. സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കേസ് അന്വേഷിക്കുന്ന കോഴിക്കോട് സൈബർ സെൽ പോലീസ് ഡെൽഹിയിലേക്ക് പോകും.
ജൂലൈ ആറിനായിരുന്നു ഡെൽഹിയിൽ നിന്ന് വിദ്യക്ക് ഫോൺ കോൾ വന്നത്. സംസ്‌ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാവുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വാഗ്‌ദാനം. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞാണ് വാട്‌സ് ആപ്പ് കോൾ വന്നത്. വിളിച്ചയാൾ രാജ് കുമാർ എന്ന് പേര് പറഞ്ഞു ഇംഗ്ളീഷിൽ ആയിരുന്നു സംസാരിച്ചത്.
ജില്ലയിലെ ഒരു എംപിയാണ് ഫോൺ നമ്പർ തന്നതെന്നും വിളിച്ചയാൾ പറഞ്ഞു. സംഭാഷണം നീണ്ടപ്പോൾ സംശയം തോന്നിയ എംഎൽഎ, പണം തരാമെന്ന് പറഞ്ഞു. പിന്നീട് ഫോൺ നമ്പർ നൽകിയെന്ന് പറഞ്ഞ എംപിയെ കാര്യങ്ങൾ ധരിപ്പിച്ചു. എഐസിസി ആസ്‌ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പർ ചോദിച്ചുവാങ്ങിയെന്നും എംപി വ്യക്‌തമാക്കി.
ഇതോടെ ഇരുവരും പാർട്ടി ആസ്‌ഥാനവുമായും പ്രിയങ്കാ ഗാന്ധി എംപിയുടെ ഓഫീസുമായും ബന്ധപ്പെട്ടു. ഓഫീസിൽ നിന്ന് ഫോൺവിളി ഉണ്ടായിട്ടില്ലെന്ന് സ്‌ഥിരീകരിച്ചതോടെ 11ആം തീയതി വിദ്യ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. വിദ്യക്ക് ലഭിച്ചതിന് സമാനമായി മറ്റുചില ജനപ്രതിനിധികൾക്കും ഓഫർ ലഭിച്ചതായും സൂചനയുണ്ട്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിക്കും.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം








































