തിരുവനന്തപുരം: യുഎസ് ടെക്‌സസ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത് കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്‌തിരുന്ന ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വിഷയത്തിൽ നിർണായക തീരുമാനം എടുത്തതായി തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണ.
പിരിച്ചുവിട്ട എല്ലാ ജീവനക്കാർക്കും അഞ്ചുമാസത്തെ ശമ്പളം കൊടുക്കാൻ കമ്പനി സമ്മതം അറിയിച്ചതായി മന്ത്രി വ്യക്‌തമാക്കി. ആദ്യം കൊടുത്ത രണ്ടുമാസത്തെ ശമ്പളത്തിന് പുറമെയാണ് അഞ്ചുമാസത്തേക്ക് കൂടി ശമ്പളം കൊടുക്കുക. 26ആം തീയതിക്ക് മുൻപ് ഇവ നൽകുമെന്നും കമ്പനി ഉറപ്പ് നൽകിയതായി മന്ത്രി അറിയിച്ചു.
ജീവനക്കാർക്ക് മറ്റു ജോലികൾ ലഭിക്കുന്നതിന് വേണ്ട എക്‌സ്‌പീരിയൻസ് സർട്ടിവിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് തുടങ്ങി മറ്റു രേഖകളും കമ്പനി നൽകുമെന്നും മന്ത്രി അറിയിച്ചു. കമ്പനി അധികൃതരുമായുള്ള മന്ത്രിയുടെ ചർച്ചയിലാണ് തീരുമാനമായത്. ഐഎൻടിയുസി സംസ്‌ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരനും ചർച്ചയിൽ പങ്കെടുത്തു.
അതേസമയം, ധാരണയിൽ തങ്ങൾ സംതൃപ്‌തരാണെന്നും നിയമവശങ്ങളും മുന്നോട്ടുപോകുമ്പോഴുള്ള വെല്ലുവിളികളും മനസിലാക്കിക്കൊണ്ട്, കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല കാര്യമാണിതെന്നും കൊറോ ഹെൽത്ത് ജീവനക്കാർ പ്രതികരിച്ചു. സർക്കാരിന്റെ ഇച്‌ഛാശക്‌തിയുടേതാണ് തീരുമാനം. അഞ്ചുമാസത്തെ ശമ്പളം കൊണ്ട് മറ്റു ജോലികൾ നോക്കാൻ ഞങ്ങൾക്ക് സമയം കിട്ടുമെന്നും തൊഴിലാളികൾ പറഞ്ഞു.
കോറോ ഹെൽത്ത് കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്‌തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുന്നറിയിപ്പും നൽകാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. അന്നുമുതൽ സർക്കാർ വിഷയത്തിൽ ഇടപെടൽ നടത്തുന്നുണ്ട്. ബിന്ദു കൃഷ്‌ണയുടെ നേതൃത്വത്തിൽ നടന്ന അനുരഞ്‌ജന ചർച്ചയിൽ തീരുമാനമായിരുന്നില്ല. തുടർന്നാണ് ഇന്ന് ഉന്നത മാനേജ്മെന്റ് പ്രതിനിധികളുമായി സർക്കാർ വീണ്ടും ചർച്ച നടത്തിയത്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി




































