വാഷിങ്ടൻ: താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് (ബ്രാൻഡ് ഇല്ലാത്ത) മരുന്നുകൾക്ക് ഘട്ടംഘട്ടമായി വൻതോതിൽ നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
ജനറിക് മരുന്നുകളുടെ ഉൽപ്പാദനം അമേരിക്കയിലേക്ക് തന്നെ കൊണ്ടുവരുന്നതിനും ആഭ്യന്തര നിർമാണം പ്രോൽസാഹിപ്പിക്കുന്നതിനുമാണ് ഈ അടിയന്തര നടപടിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പുതിയ പ്രഖ്യാപന പ്രകാരം, 2026 ഓഗസ്റ്റ് ഒന്നുമുതൽ അടുത്ത രണ്ടു വർഷത്തേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് പൂജ്യം ശതമാനം നികുതിയായിരിക്കും ചുമത്തുക.
എന്നാൽ, മൂന്നാം വർഷത്തിൽ (2028 ഓഗസ്റ്റ് മുതൽ) ഇത് 100 ശതമാനമായും, അതിനുശേഷം 200 ശതമാനമായും കുത്തനെ ഉയർത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. അനുവദിച്ച സമയപരിധിക്കുള്ളിൽ അമേരിക്കയിൽ പ്ളാന്റുകളും ഉൽപ്പാദന സൗകര്യങ്ങളും നിർമിക്കാത്ത കമ്പനികൾക്കുള്ള പിഴയായാണ് ഈ ഉയർന്ന നികുതി ചുമത്തുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
ഇന്ത്യയെ ഈ തീരുമാനം കാര്യമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. അമേരിക്ക ഉപയോഗിക്കുന്ന മൊത്തം ജനറിക് മരുന്നുകളുടെ അളവിൽ ഏകദേശം 40 ശതമാനവും ഇന്ത്യയിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. പ്രതിരോധ സമ്മർദ്ദം, പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളും ഗർഭനിരോധന ഗുളികകളും ഇന്ത്യൻ കമ്പനികളാണ് അമേരിക്കൻ വിപണിയിലേക്ക് വൻതോതിൽ എത്തിക്കുന്നത്.
അതേസമയം, രണ്ടുവർഷത്തെ സമയപരിധി ലഭിക്കുന്നത് ഇന്ത്യൻ കമ്പനികൾക്ക് തങ്ങളുടെ വിതരണ ശൃംഖല പുനഃക്രമീകരിക്കാനും അമേരിക്കയിൽ കൂടുതൽ നിക്ഷേപം നടത്താനും താൽക്കാലിക ആശ്വാസം നൽകുന്നുണ്ട്. എങ്കിലും, വരും വർഷങ്ങളിൽ നികുതി 200 ശതമാനം വരെ ഉയർന്നാൽ കുറഞ്ഞ ചെലവിൽ അമേരിക്കയിലേക്ക് മരുന്നുകൾ കയറ്റി അയക്കുന്ന ഇന്ത്യൻ കമ്പനികളുടെ സാമ്പത്തിക ഭദ്രതയെ രൂക്ഷമായി ബാധിക്കാനിടയുണ്ട്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി



































