
ന്യൂഡെൽഹി: ഡെൽഹിയിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലെത്തി. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികൾക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ‘സ്മൃതിയാത്ര’ എന്ന പേരിൽ മൂന്ന് ബസുകളിലായി എംപിമാർ ഗാന്ധിസ്മൃതിയിൽ എത്തിയത്.
പിന്തുണയുമായി വലിയ ജനക്കൂട്ടവും ഇവിടെയെത്തിയിരുന്നു. എംപിമാരുടെ ബസ് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചതോടെ ബസ് ആദ്യം കടത്തിവിട്ടെങ്കിലും വീണ്ടും വിവിധയിടങ്ങളിൽ വെച്ച് പോലീസ് തടഞ്ഞു.
ബാരിക്കേഡ് എടുത്തുമാറ്റി മുന്നോട്ടുപോകാൻ പ്രവർത്തകർ ശ്രമിച്ചതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും സംഘർഷവുമുണ്ടായി. ഗാന്ധിസ്മൃതിയുടെ ഗേറ്റ് തള്ളിത്തുറന്നാണ് പ്രവർത്തകർ അകത്തേക്ക് കടന്നത്. പ്രതിഷേധം തടയുന്നതിനിടെ എംപിമാരെ ഗാന്ധിസ്മൃതിയിലേക്ക് പ്രവേശിപ്പിച്ചു. സംഘം ഗാന്ധിസ്മൃതിയിൽ ആദരമർപ്പിച്ച ശേഷം മടങ്ങി.
ഇന്ന് വൈകീട്ട് രാഹുലിന്റെ വസതിയിൽ പ്രതിപക്ഷ എംപിമാരുടെ യോഗം നടന്നിരുന്നു. യോഗം അവസാനിച്ചതിന് പിന്നാലെ തങ്ങൾ ഗാന്ധിസ്മൃതിയിലേക്ക് പോവുകയാണെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിക്കുകയായിരുന്നു. രാഹുലിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് കഷ്ടിച്ച് ഒരുകിലോമീറ്റർ അകലെയാണ് ഗാന്ധിസ്മൃതി. എന്നാൽ, എംപിമാർ സഞ്ചരിച്ച ബസ് കടത്തിവിടാതെ പലയിടത്തും തടഞ്ഞ് പോലീസ് സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.
Most Read| നിതിൻ രാജിന്റെ മരണം; ഡോ. എംകെ റാം വീണ്ടും അറസ്റ്റിൽ

































