തൊടുപുഴ: ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റു നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ എൻഎസ് റായിയെയും സിപിഒ ജിജോ ആന്റണിയെയുമാണ് സസ്പെൻഡ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജിയാണ് നടപടി സ്വീകരിച്ചത്. ലോകകപ്പ് ഫുട്ബോൾ മൽസരത്തിന്റെ ഭാഗമായി തൊടുപുഴ മങ്ങാട്ടുകവലയിൽ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നുവെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
പോലീസ് വാഹനത്തിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പി, പുകയില ഉൽപ്പന്നങ്ങൾ, ചീട്ടുകൾ എന്നിവ കണ്ടെത്തിയിരുന്നു. പിന്നാലെ നാട്ടുകാർ പ്രതിഷേധിക്കുകയും പോലീസുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ നാട്ടുകാർക്കെതിരെ കേസെടുത്തത് വിവാദമായിരുന്നു.
തുടർന്ന് നാട്ടുകാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നീട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട് പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
Most Read| പാറ്റകൾക്ക് മുന്നിൽ കീഴടങ്ങി കേന്ദ്രം; വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു



































