തിരുവനന്തപുരം: സസ്‌പെൻഷനിലിരിക്കെ എഡിജിപി എംആർ അജിത് കുമാറിന് സ്‌റ്റേഷൻ ചുമതല നൽകിയ പട്ടിക സർക്കാർ പിൻവലിച്ചു. ഡിജിപിയാണ് പട്ടിക പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. വർക്കല പോലീസ് സ്‌റ്റേഷന്റെ ചുമതലയാണ് അജിത് കുമാറിന് നൽകിയിരുന്നത്.
സസ്‌പെൻഷനിലുള്ള ഉദ്യോഗസ്‌ഥന് സ്‌റ്റേഷൻ ചുമതല നൽകിയത് വൻ വിവാദമായിരുന്നു. പോലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ്‌പി മുതൽ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്‌ഥർക്ക് നൽകിക്കൊണ്ടായിരുന്നു സർക്കുലർ. ഇതിലാണ് അജിത് കുമാറും ഉൾപ്പെട്ടത്.
സാധാരണയായി സസ്‌പെൻഷനിലുള്ള ഉദ്യോഗസ്‌ഥരെ ഔദ്യോഗിക ചുമതലകളിൽ നിന്നോ ഫീൽഡ് ഡ്യൂട്ടികളിൽ നിന്നോ മാറ്റിനിർത്തുകയാണ് പതിവ്. എന്നാൽ, ഈ കീഴ്‌വഴക്കങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സർവീസ് ചട്ടലംഘനങ്ങളും വിവിധ വിവാദങ്ങളും മുൻനിർത്തി സസ്‌പെൻഷനിൽ തുടരുകയാണ് അജിത് കുമാർ.
മാതൃകാ സ്‌റ്റേഷനുകളാക്കാൻ പോലീസ് സ്‌റ്റേഷനുകൾ ഉന്നത ഉദ്യോഗസ്‌ഥർ ദത്തെടുക്കണം എന്നായിരുന്നു സർക്കുലറിലെ നിർദ്ദേശം. 2025ൽ ഡിജിപിമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നൽകിയ നിർദ്ദേശം അനുസരിച്ചാണ് സംസ്‌ഥാനത്തെ 59 സ്‌റ്റേഷനുകളുടെ ചുമതല ഉന്നത ഉദ്യോഗസ്‌ഥർക്ക് പോലീസ് മേധാവി നൽകിയത്. വികസിത് ഭാരതിന്റെ ഭാഗമായാണ് മാതൃകാ സ്‌റ്റേഷനായി ഉയർത്തുകയെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം.
അങ്ങനെ കേരള കേഡറിലെ പത്തുവർഷം സർവീസുള്ള എസ്‌പി മുതൽ ഡിജിപി വരെ എല്ലാ ഉദ്യോഗസ്‌ഥർക്കും സ്‌റ്റേഷൻ ചുമതല നൽകി. സസ്‌പെൻഷൻ കഴിയുമ്പോൾ ചുമതല ഏറ്റെടുക്കാൻ കഴിയുമല്ലോ എന്നായിരുന്നു അജിത് കുമാറിനെയും പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ പോലീസ് ആസ്‌ഥാനത്തെ ആലോചന. എന്നാൽ, ഇത് വിവാദമായി. പിൻവലിച്ച പട്ടിക പുതുക്കിക്കൊണ്ട് ഉത്തരവിറക്കും.
Most Read| 38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഈമാസം 28ന്; വോട്ടെണ്ണൽ 29ന്






































