തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന വിവാദ ഉത്തരവിൽ വിശദീകരണവുമായി ലോക്ഭവൻ. സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായി പാടണമെന്ന് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ലോകഭവന്റെ വിശദീകരണം.
വന്ദേമാതരം മുഴുവനായി പാടണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കത്ത് നൽകിയത് ഗവർണറുടെ നിർദ്ദേശ പ്രകാരമല്ല. പ്രത്യേകമായി അങ്ങനൊരു കത്ത് നൽകേണ്ട സാഹചര്യമില്ലെന്നും ലോക്ഭവൻ വ്യക്തമാക്കി. വന്ദേമാതരം പൂർണമായി ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോൾ, ലോക്ഭവൻ നിർദ്ദേശ പ്രകാരമാണ് സർക്കുലർ എന്ന വിചിത്ര വിശദീകരണമാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കഴിഞ്ഞദിവസം നൽകിയത്.
എന്നാൽ, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പ്രോട്ടോകോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശം. നേരത്തെ, വിഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്ഭവൻ നിർദ്ദേശ പ്രകാരം വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായിരുന്നു.
ഓഗസ്റ്റ് 9 മുതൽ 17 വരെ നീണ്ടുനിൽക്കുന്ന ഹർ ഘർ തിരങ്ക ക്യാമ്പയിന്റെ ഭാഗമായുള്ള എല്ലാ പൊതുചടങ്ങുകളിലും വന്ദേഭാരതം ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. വന്ദേമാതരം മുഴുവനായും പാടുന്നതിനെ ദേശീയ തലത്തിൽ കോൺഗ്രസ് എതിർക്കുമ്പോൾ ഇങ്ങനെയൊരു സർക്കുലർ ഇറക്കിയത് വിവാദമായി.
പ്രതിപക്ഷ നേതാവ് വിമർശനവുമായി രംഗത്തെത്തി. സർക്കുലറിനെ അനുകൂലിക്കാതെ ആയിരുന്നു ആഭ്യന്തര മന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും പ്രതികരണങ്ങൾ. കേന്ദ്ര സർക്കാർ നിർദ്ദേശം ചീഫ് സെക്രട്ടറി അതേപടി താഴോട്ട് കൈമാറിയതാണ് പ്രശ്നമായതെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































