തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് പോലീസ് കസ്‌റ്റഡിയിൽ. മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തിയാണ് തിരുവനന്തപുരം സൈബർ പോലീസ് മോഹൻദാസിനെ കസ്‌റ്റഡിയിൽ എടുത്തത്.
നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കി രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. മോഹൻദാസിനെ ചോദ്യം ചെയ്യുകയും വിവാദ വീഡിയോ ചിത്രീകരിച്ച ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെടുക്കുകയും ചെയ്‌തതിന് പിന്നാലെയാണ് കസ്‌റ്റഡിയിൽ എടുത്തത്. കേസ് രജിസ്‌റ്റർ ചെയ്‌ത് പത്ത് ദിവസമായിട്ടും പോലീസ് നടപടികൾ വൈകുന്നതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവെച്ച് കൊല്ലുമായിരുന്നു എന്ന് മോഹൻദാസ് വീഡിയോയിൽ പറഞ്ഞതാണ് വിവാദമായത്. ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ അടക്കമുള്ളവർ കേസെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പരസ്യമാക്കിയിരുന്നു. മോഹൻദാസിനെ തള്ളി ആർഎസ്എസും രംഗത്തെത്തിയിരുന്നു. എഐവൈഎഫ് നേതാവ് ജിസ്‌മോന്റെ പരാതിയിലാണ് തിരുവനന്തപുരം സൈബർ പോലീസാണ് കേസെടുത്തിരിക്കുന്നത്.
”എനിക്ക് ഈ സാഹചര്യം കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്നുതവണ ആവശ്യപ്പെടും. പിന്നെ വെടിവയ്‌ക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും, കുറേപേർ മരിക്കില്ല, കുറെപ്പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാലുമണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കും”- എന്നായിരുന്നു വീഡിയോയിൽ മോഹൻദാസ് പറഞ്ഞത്.
ഇതിന് പിന്നാലെ മറ്റൊരു വിവാദ പ്രസ്‌താവനയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ”അവിടെ ബലാൽസംഗം കൂട്ട ബലാൽസംഗമായി നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാൽസംഗം ഇഷ്‌ടപ്പെടുന്ന സ്‌ത്രീകൾ ഉണ്ടല്ലോ, പെൺകുട്ടികളുമുണ്ട്”- എന്നായിരുന്നു മോഹൻദാസിന്റെ മറ്റൊരു വിവാദ പ്രസ്‌താവന.
Most Read| ഡോക്‌ടർമാരില്ല; പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി



































