തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ അതീവ ഗുരുതര വീഴ്‌ചകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി വിഡി. സതീശൻ.
ഈ ഇടപാടിൽ ജിഎസ്‌ടി വെട്ടിപ്പ് നടന്നതായി കഴിഞ്ഞ സർക്കാർ തന്നെ കണ്ടെത്തി നോട്ടീസ് നൽകിയിരുന്നെങ്കിലും കഴിഞ്ഞ ഏഴ് മാസമായി അന്വേഷണം മരവിച്ച നിലയിൽ ആയിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ ഉണ്ടായ ഈ അനാസ്‌ഥയെ കുറിച്ച് പ്രത്യേകം പരിശോധിക്കുമെന്നും സർക്കാരിനുണ്ടായ സാമ്പത്തിക നഷ്‌ടം തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പദ്ധതിയുടെ സ്‌പോൺസർമാരെ നിശ്‌ചയിച്ചതിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ട്. താൽപര്യപത്രം ക്ഷണിക്കാതെയാണ് സ്‌പോൺസർമാരെ തീരുമാനിച്ചതെന്നാണ് വിവരം. സംസ്‌ഥാന സർക്കാർ പല കാര്യങ്ങളും അറിഞ്ഞിട്ടുണ്ടോയെന്നും സംശയമാണ്. പരസ്‌പര വിരുദ്ധമായ പ്രസ്‌താവനകളാണ് പുറത്തുവരുന്നത്. അതെല്ലാം പരിശോധിക്കുകയാണ്.
ഈ ഇടപാടിൽ സംസ്‌ഥാന സർക്കാരിന്റെ കൃത്യമായ പങ്ക് എന്തായിരുന്നുവെന്നും സംസ്‌ഥാന താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ടോ എന്നും സർക്കാർ വിശദമായി പരിശോധിക്കും. കൂടാതെ, പദ്ധതിക്കായി എവിടെ നിന്നാണ് ഫണ്ട് എത്തിയതെന്ന കാര്യവും അന്വേഷണ പരിധിയിൽ വരുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. വിവാദവുമായി ബന്ധപ്പെട്ട് വീഴ്‌ച വരുത്തിയവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
നിലവിലെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. സ്വകാര്യ ഏജൻസികൾ ഏതെങ്കിലും തരത്തിൽ സർക്കാരിനെ ദുരുപയോഗം ചെയ്‌തിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































