ന്യൂഡെൽഹി: ഭീകര സംഘടനയായ ഷെഹ്സാദ് ഭട്ടി നെറ്റ്വർക്കിനെ സുരക്ഷാ സേനകൾ തകർത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 14 സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിലൂടെ ഈ ശൃംഖലയിലെ 253 പേരെ അറസ്റ്റ് ചെയ്തതായും, ഇവരിൽ നിന്ന് ഐഇഡികൾ, ഗ്രനേഡുകൾ, പിസ്റ്റളുകൾ, വെടിയുണ്ടകൾ, ചാരപ്പണിക്ക് ഉപയോഗിക്കുന്ന സിസിടിവി ക്യാമറകൾ എന്നിവ പിടിച്ചെടുത്തതായും മന്ത്രി അറിയിച്ചു.
ഇന്ത്യയിലുടനീളം ഗ്രനേഡ്, ഐഇഡി, പെട്രോൾ ബോംബ് ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖലയാണ് ഷെഹ്സാദ് ഭട്ടി നെറ്റ്വർക്ക്. സംഘടനയ്ക്കെതിരെ ഇതുവരെ 80ലധികം എഫ്ഐആറുകളും 200ലധികം അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പോലീസ്- പ്രതിരോധ സേനകളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്താനും ചാരപ്പണിക്കായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ഈ ഭീകര സംഘടന പ്രാദേശിക ഏജന്റുമാർക്ക് പണം നൽകിയിരുന്നതായി അധികൃതർ പറയുന്നു.
ഉത്തർപ്രദേശ് (62), ഹരിയാന (52), ഡെൽഹി (51), പഞ്ചാബ് (44), രാജസ്ഥാൻ (15), മഹാരാഷ്ട്ര (8), ഉത്തരാഖണ്ഡ് (5), കർണാടക, ഗുജറാത്ത്, ബിഹാർ (3 വീതം), തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കേരളം (2 വീതം) എന്നിങ്ങനെയാണ് ഇതുവരെ അറസ്റ്റിലായവർ.
പാക്കിസ്ഥാൻ സ്വദേശിയെന്ന് സംശയിക്കുന്നയാളും പാക്ക് ഭീകരരുമായി ബന്ധമുള്ള ഉത്തർപ്രദേശ് സ്വദേശിയും പിടിയിൽ ആയവരുടെ കൂട്ടത്തിലുണ്ട്. പാക്കിസ്ഥാൻ, ഗൾഫ് മേഖല എന്നിവിടങ്ങളിൽ നിന്നാണ് സംഘടന പ്രവർത്തനം നടത്തുന്നതെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്.
Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം




































