തൃശൂർ: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയ്‌ക്ക് എതിരെ നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടിയിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തന്റെ മകളായതിനാലാണ് വീണ വിചിത്ര നടപടികൾ നേരിടേണ്ടി വരുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.
തൃശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താനോ മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാട് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ”വീണ അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. ഇനിയും വിവരങ്ങൾ വേണമെങ്കിൽ നൽകാൻ തയ്യാറാണ്. എല്ലാം സംശുദ്ധമായാണ് നടക്കുന്നത്. എന്റെ കൈകൾ ശുദ്ധമാണ്. കറയാക്കാൻ നോക്കേണ്ട. വീണ എന്റെ മകളാണ് എന്നതിനാലാണല്ലോ ഇങ്ങനെ വരുന്നത്. എന്റെ മകളായതിനാൽ വിചിത്ര നടപടികളാണ് നേരിടേണ്ടി വരുന്നത്.
സാധാരണ ഇഡി വാർത്താക്കുറിപ്പ് ഇറക്കാറില്ല. എന്നാൽ, ഈ വിഷയത്തിൽ വാർത്താകുറിപ്പിറക്കി. എന്ത് തെളിവിന്റെ അടിസ്‌ഥാനത്തിലാണ് വാർത്ത കൊടുത്തത്? പിണറായി വിജയന് നേരെയായാൽ എന്തും ചെയ്യാം എന്നാണ് കരുതുന്നത്. ഞാനോ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പൂർണ ബോധ്യമുണ്ട്. എനിക്കെതിരെ സിബിഐ അന്വേഷണമുണ്ടായി. 1996ൽ ഒരാൾ തിരഞ്ഞെടുപ്പ് സമയത്ത് രണ്ടോ മൂന്നോ കോടി തന്നു എന്നായിരുന്നു ആരോപണം. ഇത് തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടു”- പിണറായി വിജയൻ പറഞ്ഞു.
മുൻ സ്‌പീക്കർ എഎൻ ഷംസീറിനെതിരായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശവും പിണറായി വിജയൻ തള്ളി. വെള്ളാപ്പള്ളിയുടേത് അസംബന്ധമായ പ്രസ്‌താവനയാണ്. സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്നും പിണറായി വിജയൻ പറഞ്ഞു.
ഷംസീറിന്റേത് ലീഗിന്റെ മനസാണെന്നും ചുളുവിൽ നേതാവായ ആളാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെയും പിണറായി വിജയൻ സംസാരിച്ചു. വിദ്യാർഥികൾ കേരള വിസിയെ പരസ്യമായി തള്ളി. പക്ഷേ, സർക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണ്. ഇല്ലാത്ത അധികാരമാണ് ഗവർണർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































