കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. വിലങ്ങാട് വടക്കേ വായാട് ഉന്നതി വേലിയേരി ഹൗസിൽ ചന്തുവിന്റെ മകൻ വിസി സുനിൽ (40) ആണ് മരിച്ചത്.
ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ സുനിൽ ഓണം അവധിക്കായി നാട്ടിൽ എത്തിയതായിരുന്നു. ഇന്ന് രാവിലെയാണ് കാട്ടുപോത്ത് ജനവാസ കൃഷിയിടത്തിൽ എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സുനിലിന് നേരെ ആക്രമണം ഉണ്ടായത്.
യുവാവിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാണ്. വിലങ്ങാട് ഭാഗത്ത് വന്യമൃഗങ്ങളെ അകറ്റാൻ സോളാർ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചാർജിങ് സംബന്ധിച്ച പ്രശ്നങ്ങൾ കാരണം അത് ഫലപ്രദമല്ലെന്ന് നാട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു.
സ്ഥിരമായി സ്ഥലത്ത് എത്താറുള്ള കാട്ടുപോത്തിനെ തുരത്താനുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. കണ്ണൂർ ജില്ലയിലെ കണ്ണവം വനമേഖലയിൽ നിന്നാണ് കാട്ടാനയും കാട്ടുപോത്തും മറ്റും ജനവാസമേഖലയിലേക്ക് എത്തുന്നത്.
Most Read| ചുണ്ടിന് ഓറഞ്ച് നിറം; കോംഗോ വനത്തിൽ അപൂർവയിനം കുരങ്ങനെ കണ്ടെത്തി






































