
ബിഷ്കെക്ക്: ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെബ്രുവരിയിൽ യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ഹോർമുസ് കടലിടുക്കിൽ ഉപരോധത്തെ കുറിച്ച് ഇരുവരും ചർച്ച നടത്തിയതായാണ് സൂചന.
ചർച്ചയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. യുഎസ് അക്രമണത്തിനെതിരെ മറ്റു രാജ്യങ്ങളുടെ പരമാവധി പിന്തുണ തേടുകയെന്ന ലക്ഷ്യവുമായാണ് പെസെഷ്കിയാൻ ഉച്ചകോടിക്ക് എത്തിയത്.
ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഏത് ആക്രമണത്തിനും മറുപടി നൽകാനുള്ള ശക്തിയും നിശ്ചയദാർഢ്യവും ഇറാനുണ്ടെന്ന് പെസെഷ്കിയാൻ പറഞ്ഞു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുക എന്നതാണ് പെസെഷ്കിയാന്റെ നിലപാടെങ്കിലും ലാറക് ദ്വീപിന്റെ ആക്രമണത്തോടെ പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
അർമീനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിന്യാനുമായും മോദി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, സാമ്പത്തികം, ഫാർമ, സയൻസ്, സാങ്കേതിക വിദ്യ, സാംസ്കാരികം, വിദ്യാഭ്യാസം മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചാണ് ഇരുവരും ചർച്ച നടത്തിയത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































