ന്യൂഡെൽഹി: ദേശീയതലത്തിൽ തരംഗമായ കോക്രോച്ച് ജനത പാർട്ടി (സിജെപി) പിളർന്നു. മുൻ വൊളന്റിയറായ മനീഷ് ബ്രഹ്മഭട്ട് കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക് (സിജെപി-ഡി) എന്ന പുതിയ വിഭാഗം രൂപീകരിച്ചു.
യുവാക്കളുടെ പ്രസ്ഥാനത്തെ അഭിജീത് ദീപ്കെ തനിക്കിഷ്ടമുള്ള ആളുകളെ മാത്രം ഉൾപ്പെടുത്തി ‘കെജ്രിവാൾ ടീം’ ആക്കിയെന്ന് ബ്രഹ്മഭട്ട് ആരോപിച്ചു. മുൻപ് ആം ആദ്മിയിൽ പ്രവർത്തിച്ചവരാണ് സിജെപി നേതൃത്വത്തിൽ കൂടുതലുള്ളതെന്നും ബിജെപിയെ എതിർക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ കോക്രോച്ച് (പാറ്റ) പരാമർശത്തിൽ പ്രതിഷേധിച്ചു സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തുടങ്ങിയ പ്രസ്ഥാനമാണ് പിന്നീട് കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ വലിയ ജനകീയ മുന്നേറ്റമായി മാറിയത്. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ അഴിമതികൾക്കും നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ ഡെൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച വൻ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത് സിജെപി ആയിരുന്നു.
ഈ പ്രതിഷേധങ്ങളെ തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടി വന്നത്. എന്നാൽ, സമരം വിജയകരമായി പൂർത്തിയായതോടെ സിജെപിയെ രാഷ്ട്രീയവൽക്കരിക്കാനും സ്വന്തം അജണ്ടകൾക്കായി ഉപയോഗിക്കാനും ശ്രമം നടന്നതായി മനീഷ് ബ്രഹ്മഭട്ട് ആരോപിച്ചു.
രാഷ്ട്രീയ കച്ചവടങ്ങൾ നടത്തുകയാണ് സിജെപിയുടെ ലക്ഷ്യം. വിദ്യാർഥികളോ ജനങ്ങളോ നേരിടുന്ന പ്രശ്നങ്ങൾക്കായി പോരാടാൻ അവർക്ക് താൽപര്യമില്ല. അഭിജിത് ദീപ്കെയുമായി ചേർന്ന് കെജ്രിവാൾ പ്രസ്ഥാനത്തെ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും ബ്രഹ്മഭട്ട് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സിജെപിയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ഘടനയെ ചോദ്യം ചെയ്ത ബ്രഹ്മഭട്ട്, ജന്തർ മന്തർ പ്രക്ഷോഭത്തെ പിന്തുണച്ച ആളുകൾക്കോ വിഭാഗങ്ങൾക്കോ പ്രാതിനിധ്യം നൽകിയിട്ടില്ലെന്ന് ആരോപിച്ചു. ദീപ്കെ ദേശീയ കൺവീനറായി സിജെപി ദേശീയ വർക്കിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയിൽ ദീപ്കെയോട് അടുപ്പമുള്ളവർക്ക് മുൻഗണന നൽകിയെന്നും സമരം ചെയ്തവരുമായി കൂടിയാലോചിച്ചില്ലെന്നും ബ്രഹ്മഭട്ടും കൂട്ടരും ആരോപിച്ചിരുന്നു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































