തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ല. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്നാണ് ഒന്നിലേറെ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ബോർഡ് നിർബന്ധിതരായതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞവർഷം ഈ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ ആയിരത്തിലധികം മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളത്. അത്ഭുതങ്ങൾ പ്രവർത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാകില്ല. വൈദ്യുതി ഉടൻ വാങ്ങാനാകില്ല. ഉൽപ്പാദനം കുറഞ്ഞു, എന്നാൽ ഉപഭോഗം കൂടി. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.
പുതിയ കെട്ടിടങ്ങളുടെ നിർമാണവും എസി, ഫാൻ എന്നിവയുടെ അമിത ഉപയോഗവും രാത്രികാലങ്ങളിൽ പീക്ക് അവറിലെ വൈദ്യുതി ഉപയോഗം ഗണ്യമായി ഉയർത്തിയിട്ടുണ്ട്. കൽക്കരി ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. പെട്ടെന്ന് വിപണിയിൽ നിന്ന് വൈദ്യുതി വാങ്ങുന്ന ഡേ ഹെഡ് മാർക്കറ്റിലോ റിയൽ ടൈം മാർക്കറ്റിലോ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു.
അഖിലേന്ത്യാ തലത്തിൽ ഉൽപ്പാദനം കുറഞ്ഞതോടെ വലിയ വിലക്കയറ്റമാണ് വൈദ്യുതി രംഗത്തുള്ളത്. രാത്രികാലങ്ങളിൽ പരമാവധി 10 രൂപവരെയുള്ള നിരക്കിലേ ബോർഡിന് വൈദ്യുതി വാങ്ങാൻ സാധിക്കൂ. കേരളത്തിൽ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത്. ഇടുക്കി പദ്ധതിക്ക് ശേഷം മറ്റ് വലിയ ജലവൈദ്യുത പദ്ധതികളൊന്നും ആരംഭിക്കാൻ സാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ കാലത്ത് 25 വർഷത്തേക്ക് യൂണിറ്റിന് 4.29 നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്ന ദീർഘകാല കരാർ ഉണ്ടാക്കിയിരുന്നെങ്കിലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അത് റദ്ദാക്കിയത് വലിയ തിരിച്ചടിയായി. ഈ കരാർ പുനഃസ്ഥാപിക്കുന്നതിനായി സുപ്രീം കോടതിയിൽ കേസ് നടന്നുവരികയാണെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കേരളത്തിനായി ഹാജരാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി





































