തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ അറസ്‌റ്റ് ചെയ്‌തത് ലഹരിമരുന്ന് കേസിലല്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിനീഷ് സർക്കാരിന്റെ ഭാഗമല്ലെന്നും അറസ്‌റ്റ് സർക്കാരിനെ ബാധിക്കില്ലെന്നും കാനം പറഞ്ഞു. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ തകർക്കാനാണ് ശ്രമം. ബിനീഷ് വിഷയത്തിൽ കോടിയേരി ബാലകൃഷ്‌ണൻ നിലപാട് വ്യക്‌തമാക്കിയിട്ടുണ്ട് എന്നും കാനം കൂട്ടിച്ചേർത്തു.
അതേസമയം, ബിനീഷ് കോടിയേരിയെ ഇന്നും ചോദ്യം ചെയ്യുന്നുണ്ട്. ശാന്തി നഗറിലെ എൻഫോഴ്‌സ്‌മെന്റ് ആസ്‌ഥാനത്ത് എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. സുരക്ഷ കണക്കിലെടുത്ത് ഇന്നലെ ബിനീഷിനെ ഇഡി ഓഫീസിൽ നിന്ന് മാറ്റിയിരുന്നു. സമീപത്തെ പോലീസ് സ്‌റ്റേഷനിലാണ് ബിനീഷിനെ ഇന്നലെ പാർപ്പിച്ചത്.
Also Read: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികൾക്ക് ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിക്കാം
കേസിൽ നേരത്തെ പിടിയിലായ അനൂപിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയ ബിനീഷ്, ബിസിനസിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന് എൻഫോഴ്‌സ്‌മെന്റ് പറഞ്ഞു. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്.







































