കൊച്ചി: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രാഷ്‌ട്രീയ കേരളത്തിന്റെ അന്ത്യാഞ്‌ജലി. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്ന് തിരുവനന്തപുരം ഇടപ്പഴിഞ്ഞി വിവേകാനന്ദ നഗറിലെ മകന്റെ വസതിയിലും ശേഷം സിപിഐ ആസ്‌ഥാനമായ പട്ടം പിഎസ് സ്‌മാരകത്തിൽ പൊതുദർശനത്തിന് വെക്കും. തലസ്‌ഥാനത്തെ പൊതുദർശനത്തിന് ശേഷം ഉച്ചക്ക് രണ്ടുമണിയോടെ വിലാപ യാത്രയായി മൃതദേഹം ജൻമ നാടായ കോട്ടയത്തേക്ക് കൊണ്ടുപോകും.
തുടർന്ന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനം ഉണ്ടാകും. ശേഷം കാനം രാജേന്ദ്രന്റെ സ്വവസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. വീട്ടിലെ പൊതുദർശനത്തിനും അന്ത്യ കർമങ്ങൾക്കും ശേഷം ഞായറാഴ്‌ച രാവിലെ പത്ത് മണിക്ക് വാഴൂരിലാണ് സംസ്‌കാരം. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് ഇന്നത്തെ നവകേരള സദസ് മാറ്റിവെച്ചു.
തൃപ്പുണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നിവിടങ്ങളിലെ സദസാണ് മാറ്റിവെച്ചത്. നാളെ ഉച്ചക്ക് ശേഷം രണ്ടുമണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും. പ്രമേഹത്തെ തുടർന്ന് വലതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റി കൊച്ചി അമൃത ആശുപത്രിയിൽ കഴിയുകയായിരുന്ന കാനം രാജേന്ദ്രൻ ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു മരിച്ചത്. 2015 മുതൽ സിപിഐ സംസ്‌ഥാന സെക്രട്ടറി ആയിരുന്നു. തുടർച്ചയായി മൂന്ന് തവണയാണ് ഈ പദവിയിലെത്തിയത്.
എതിർ ശബ്‌ദങ്ങളെ മെരുക്കി സെക്രട്ടറി എന്ന നിലയിൽ സമ്പൂർണ ആധിപത്യം കാനം കൈവരിച്ച ഘട്ടത്തിലാണ് വിയോഗം. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമാണ്. എഐടിയുസി സംസ്‌ഥാന പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും ആയിരുന്നു. 53 വർഷമായി സിപിഐ സംസ്‌ഥാന കൗൺസിൽ അംഗവുമാണ്. എഐഎസ്എഫിലൂടെ രാഷ്‌ട്രീയ രംഗത്തേക്ക് വന്ന കാനം 1970ൽ എഐവൈഎഫ് സംസ്‌ഥാന സെക്രട്ടറിയായി. രണ്ടു തവണ സിപിഐയുടെ കോട്ടയം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
Most Read| ‘അനിശ്‌ചിത കാലത്തേക്ക് ഒരാളെ തടവിൽ വെക്കാനാവില്ല’; ഇഡിയോട് സുപ്രീം കോടതി