പാറ്റ്ന: ബിഹാറിൽ അധികാരത്തിൽ വന്നാൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കുമെന്ന് ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ്. അമ്പതാം വയസിൽ സർക്കാർ ജീവനക്കാർ വിരമിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അദ്ദേഹം കടന്നാക്രമിച്ചു.
“50 വയസുള്ള സർക്കാർ ജീവനക്കാർ വിരമിക്കണമെന്ന് ആവശ്യപ്പെട്ട് നിതീഷ് കുമാർ ഉത്തരവിറക്കി. അദ്ദേഹത്തിന് തന്നെ 70 വയസ് തികഞ്ഞിട്ടുണ്ട്. എന്നാൽ പൊതുജനം ഇത്തവണ അദ്ദേഹത്തെ വിരമിപ്പിക്കാൻ പോകുന്നു. നമ്മുടെ സർക്കാർ രൂപീകരിച്ചാൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കും,” തേജസ്വി പറഞ്ഞു.
ബിഹാറിലെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മോശം
അവസ്ഥയെ പറ്റിയും തേജസ്വി രൂക്ഷമായ രീതിയിൽ സംസാരിച്ചു. അണ്ടർ ഗ്രാജുവേഷൻ പൂർത്തീകരിക്കാൻ മൂന്ന് വർഷത്തിൽ കൂടുതൽ എടുക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു. ഇത് നാല് മുതൽ അഞ്ച് വർഷം വരെ നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് നിതീഷ് കുമാർ വ്യക്തമാക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.
ബിഹാറിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് ഒക്ടോബർ 28ന് പൂർത്തിയായിരുന്നു. രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പുകൾ നവംബർ 3,7 തീയതികളിലാണ് നടക്കുക. നവംബർ 10നാണ് വോട്ടെണ്ണൽ.
Read also: ബിഹാറും യുപിയും ഭരിക്കുന്നത് സ്ത്രീവിരുദ്ധ സർക്കാർ; കോൺഗ്രസ് വിമർശനം