ന്യൂഡെൽഹി: കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥിന്റെ താര പ്രചാരക പദവി റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കമൽ നാഥ് നൽകിയ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നും ഉത്തരവ് സ്റ്റേ ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു.
ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കമൽ നാഥിന്റെ താര പ്രചാരക പദവി റദ്ദാക്കിയത്. മാതൃകാ പെരുമാറ്റച്ചട്ടം ആവർത്തിച്ച് ലംഘിച്ചതിനാലും മുന്നറിയിപ്പുകൾ പൂർണ്ണമായും അവഗണിച്ചതിനാലും കമൽ നാഥിന്റെ താര പ്രചാരക പദവി റദ്ദാക്കുകയാണ് എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ കമൽ നാഥ് ധാർമ്മികവും അന്തസ്സുള്ളതുമായ പെരുമാറ്റം നിരന്തരം ലംഘിച്ചു എന്നാണ് കമ്മീഷന്റെ ഉത്തരവിൽ പറഞ്ഞിരുന്നത്.
എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്ത് കമൽ നാഥ് രംഗത്തെത്തി. ഒരാളെ താര പ്രചാരകനായി നാമനിർദ്ദേശം ചെയ്യുന്നത് പാർട്ടിയുടെ അവകാശമാണെന്നും ഇത് അവകാശ ലംഘനമാണെന്നുമാണ് കമൽനാഥ് പ്രതികരിച്ചത്.
Also Read: സുരക്ഷ നീട്ടില്ല; ബാബരി കേസിൽ വിധി പറഞ്ഞ മുൻ ജഡ്ജിന്റെ ഹരജി തള്ളി
ചട്ടങ്ങൾ പ്രകാരം നിബന്ധനകൾക്കു വിധേയമായി, താരപ്രചാരകരുടെ ചെലവുകൾ തിരഞ്ഞെടുപ്പു ചെലവുകളിൽ ഉൾപ്പെടുത്തേണ്ടതില്ല. ദേശീയ പാർട്ടികൾക്ക് 40 പേരെ വരെ താരപ്രചാരകരാക്കാം. താര പ്രചാരക പദവി നഷ്ടമായാൽ കമൽ നാഥിന്റെ യാത്രാച്ചെലവ്, താമസം തുടങ്ങിയവയെല്ലാം സ്ഥാനാർഥിയുടെ പരിമിതമായ വോട്ടെടുപ്പ് ചെലവുകളിൽ നിന്ന് വഹിക്കേണ്ടി വരും.
നേരത്തെ, മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിൽ ബിജെപി സ്ഥാനാർഥിയും മുൻ കോൺഗ്രസ് നേതാവുമായ ഇമർതി ദേവിക്കെതിരെ കമൽ നാഥ് നടത്തിയ പരാമർശങ്ങൾക്കെതിരെ കമ്മീഷൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.