ന്യൂഡെൽഹി: ബാബരി മസ്‌ജിദ് തകർത്ത കേസിൽ മുതിർന്ന ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി അടക്കമുള്ളവരെ കുറ്റവിമുക്‌തരാക്കി വിധി പ്രസ്‌താവിച്ച മുൻ ജഡ്‌ജ് എസ് കെ യാദവിന്റെ സുരക്ഷ നീട്ടില്ല. സുരക്ഷാ സംവിധാനങ്ങൾ നീട്ടി നൽകണം എന്നാവശ്യപ്പെട്ട് എസ് കെ യാദവ് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇത്തരത്തിൽ സുരക്ഷ നീട്ടി നൽകുന്നത് ഉചിതമാണെന്ന് തോന്നുന്നില്ലെന്ന് ഹരജി തള്ളിക്കൊണ്ട് ജസ്‌റ്റിസ് ആർഎഫ് നരിമാൻ, നവീൻ സിൻഹ, കൃഷ്‌ണ മുറാരി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്‌തമാക്കി.
സെപ്റ്റംബർ 30നാണ് ബാബരി മസ്‌ജിദ് തകർത്ത കേസിലെ മുഴുവൻ പ്രതികളേയും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ജഡ്‌ജ് എസ് കെ യാദവ് വെറുതെ വിട്ടത്. എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, മുൻ മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരടക്കം ഉള്ള പ്രതികളെയാണ് വെറുതെ വിട്ട് വിധി പ്രസ്‌താവിച്ചത്.
Also Read: പെരിയ ഇരട്ടകൊലപാതകം; അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് സിബിഐ
പ്രതികൾക്കെതിരെ വ്യക്‌തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും ബാബരി മസ്‌ജിദ് പൊളിക്കുന്നതിൽ നിന്ന് രക്ഷിക്കാനാണ് കുറ്റാരോപിതർ ശ്രമിച്ചത് എന്നുമായിരുന്നു വിധി പ്രസ്‌താവത്തിൽ ജഡ്‌ജ് എസ് കെ യാദവ് പറഞ്ഞത്. വിരമിക്കുന്നതിന് മുമ്പ് അദ്ദേഹം പ്രസ്‌താവിച്ച അവസാന വിധിയാണ് ബാബരി കേസിലേത്. ബാബരി കേസിന്റെ വിധി പ്രസ്‌താവം ഉള്ളതിനാൽ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകുക ആയിരുന്നു.