ന്യൂഡെൽഹി: ബാബരി മസ്‌ജിദ് തകർത്ത സംഭവത്തിൽ വിവാദ പ്രസ്‌താവനയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ചരിത്രപരമായ ഒരു തെറ്റ് 1992 ഡിസംബർ ആറിന് തിരുത്തി എന്നാണ് ജാവദേകറിന്റെ പ്രസ്‌താവന. ഡെൽഹിയിൽ നടന്ന ശ്രീരാം ജൻമഭൂമി മന്ദിർ നിധി സമർപ്പൺ കാമ്പയിനിൽ സംഭാവന നൽകിയവരെ അഭിവാദ്യം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി വിവാദ പ്രസ്‌താവന നടത്തിയത്.
“ബാബറിനെപ്പോലുള്ള ‘വിദേശ ആക്രമണകാരികൾ’ ഇന്ത്യയിലെത്തിയപ്പോൾ, അവർ എന്തിനാണ് പൊളിക്കാൻ രാമ ക്ഷേത്രം തിരഞ്ഞെടുത്തത്? കാരണം രാജ്യത്തിന്റെ ആത്‌മാവ് രാമ ക്ഷേത്രത്തിലാണ് കുടികൊള്ളുന്നതെന്ന് അവർക്കറിയാമായിരുന്നു. അവർ അവിടെ ഒരു വിവാദ ഘടന നിർമിച്ചു, അതൊരു മസ്‌ജിദല്ല, പ്രാർഥനകൾ നടത്താത്ത ഒരു സ്‌ഥലത്തെ മസ്‌ജിദ് എന്ന് വിളിക്കാനാകില്ല. 1992 ഡിസംബർ 6ന് ചരിത്രപരമായ ഒരു തെറ്റ് തിരുത്തി, “- എന്നിങ്ങനെയാണ് ജാവദേക്കറിന്റെ പ്രസ്‌താവന.
ബാബരി മസ്‌ജിദ് തകർക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നതായും ജാവദേകർ പറഞ്ഞു. “1992 ഡിസംബർ 6ന് സൃഷ്‌ടിച്ച ചരിത്രത്തിന് ഞാൻ സാക്ഷിയായിരുന്നു. അക്കാലത്ത് ഞാൻ ഭാരതീയ ജനതാ മോർച്ചയുടെ പ്രവർത്തകനായിരുന്നു. ഒരു കർസേവകനായി ഞാൻ അയോദ്ധ്യയിൽ ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് കർസേവകർ അവിടെ ഉണ്ടായിരുന്നു, “- കേന്ദ്രമന്ത്രി പറഞ്ഞു.
എല്ലാ രാജ്യങ്ങളും അധിനിവേശക്കാരുടെ തെളിവുകൾ മായ്ച്ചുകളയുന്നുവെന്നും മന്ത്രി പറഞ്ഞു, “ഞങ്ങൾ ഇവിടെ സ്‌ഥലങ്ങളുടെ പേരുകളും മാറ്റി, അത് ഒരു രാജ്യത്തിന്റെ ആത്‌മാഭിമാനത്തിന്റെ ഭാഗമായി മാറുന്നു”- ജാവദേക്കർ കൂട്ടിച്ചേർത്തു.
Also Read: ‘ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല’; മമതക്കെതിരെ യോഗി ആദിത്യനാഥ്