കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീൻ അറസ്റ്റിലായതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള നടപടികൾ ആലോചിക്കാൻ അടിയന്തര യോഗം വിളിച്ച് മുസ്ലിം ലീഗ്. കമറുദ്ദീൻ വിഷയത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ കോഴിക്കോട്ടെ മുസ്ലിം ലീഗ് ആസ്ഥാനത്ത് നാളെ രാവിലെ 11 മണിക്കാണ് അടിയന്തര നേതൃയോഗം ചേരുക. കമറുദ്ദീനെ പാർട്ടിയിൽ നിന്നും പുറത്താക്കണം എന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ഇതിനോടകം ഉയർത്തിയിട്ടുണ്ട്. കമറുദ്ദീൻ വിഷയം ഇനി എങ്ങനെ കൈകാര്യം ചെയ്യും എന്നതിൽ നാളെ ചേരുന്ന യോഗത്തിൽ ലീഗ് തീരുമാനമെടുക്കും.
അതേസമയം, തന്നെ അറസ്റ്റ് ചെയ്തത് സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരമാണെന്ന് എംസി കമറുദ്ദീൻ എംഎൽഎ പ്രതികരിച്ചു. അറസ്റ്റിന് മുൻപ് നോട്ടീസ് നൽകിയില്ലെന്നും രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച തന്റെ കേസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് ജനപ്രതിനിധിയായിട്ടും ഇന്ന് തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇതുകൊണ്ടൊന്നും തന്നെ തകർക്കാനാവില്ല എന്നും കമറുദ്ദീൻ കൂട്ടിച്ചേർത്തു.
Related News: എംസി കമറുദ്ദീന് എംഎല്‍എ അറസ്റ്റില്‍
എസ് പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് കമറുദ്ദീൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. കോവിഡ് പരിശോധനക്കായി കാസർഗോഡ് ജനറൽ ആശുപത്രിയിലേക്കാണ് എംഎൽഎയെ കൊണ്ടുപോയിരിക്കുന്നത്. ഇവിടെ നിന്ന് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കും. ചന്തേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നാല് കേസുകളിലാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്.