ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള 10 തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേരളത്തിലും പശ്ചിമ ബംഗാളിലും പണിമുടക്ക് ഹര്‍ത്താലായി മാറിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുൾപ്പടെ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. കേരളത്തിലെ 13 തൊഴിലാളി സംഘടനകളും 10 ദേശീയ സംഘടനകൾക്കൊപ്പം പണിമുടക്കിൽ അണിചേരും. ബാങ്കിംഗ്, ടെലികോം, ഇൻഷ്വറൻസ്, റെയിൽവെ, ഖനി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
ഏഴിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. തൊഴിലാളിവിരുദ്ധ തൊഴില്‍ ചട്ടങ്ങളും കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക, ആദായ നികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും മാസം 7500 രൂപ ധനസഹായം, എല്ലാവര്ക്കും മാസം 10 കിലോ സൗജന്യ റേഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
അതേസമയം പാല്, പത്രം, ടൂറിസം ഉൾപ്പടെയുള്ള അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും പണിമുടക്ക് തടസ്സപ്പെടുത്തില്ല. റെയിൽവെയുടെ പ്രവര്‍ത്തനങ്ങളെ പണിമുടക്ക് ബാധിക്കില്ല.
Also Read: ഡെൽഹി ചലോ മാർച്ച്; കർഷകർക്ക് നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം; സംഘർഷം