ന്യൂഡെല്‍ഹി: മാദ്ധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഹത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ ആയിരുന്നു സിദ്ദീഖ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്.
സിദ്ദീഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് തന്നെയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തതെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കുറ്റകൃത്യം നടത്താനുള്ള യാത്രക്കിടെയാണ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് അറിയിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിദ്ദീഖ് കാപ്പന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതിയെ അറിയിച്ചു.
കേരളാ പത്രപ്രവര്‍ത്തക യൂണിയന് കഴിഞ്ഞദിവസമാണ് സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്ന് കെയുഡബ്ള്യുജെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ സിദ്ദീഖ് കാപ്പന് മുഴുവന്‍ സമയ പത്ര പ്രവര്‍ത്തകനാണെന്നും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദങ്ങളെയെല്ലാം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എതിര്‍ക്കുകയാണ്.
Read Also: ബാർ കോഴക്കേസ്; അന്വേഷണം സർക്കാരിന്റെ താൽപര്യമല്ലെന്ന് എംഎ ബേബി