ചെന്നൈ: തമിഴ്നാട്ടില്‍ ബുറെവി ചുഴലിക്കാറ്റിലും മഴക്കെടുതിയിലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്കാന് തീരുമാനിച്ചതായി സര്‍ക്കാര്‍. 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനാണ് തീരുമാനം. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇരുപതോളം പേര് മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കുടുംബങ്ങള്‍ക്ക് അടിയന്തരമായി ധനസഹായം കൈമാറാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. കൂടാതെ മന്ത്രിമാരുടെ സംഘത്തെ കാവേരി തീരത്തേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
കടലൂര്‍ അടക്കം തെക്കന്‍ ജില്ലകളില്‍ വ്യാപക കൃഷിനാശമാണ് ചുഴലിക്കാറ്റും മഴയും മൂലം ഉണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 75 കുടിലുകളും 8 കോണ്‍ക്രീറ്റ് വീടുകളും പൂര്‍ണമായി തകര്‍ന്നെന്നാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. കൂടാതെ 2135 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
196 വളര്‍ത്തു മൃഗങ്ങള്‍ക്കും കെടുതിയിൽ ജീവൻ നഷ്ടമായതായാണ് ലഭിക്കുന്ന വിവരം. അതേസമയം പശു ഉള്‍പ്പടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ നഷ്ടമായവര്‍ക്ക് 30000 രൂപ ധനഹായം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഗ്രേറ്റര്‍ ചെന്നൈ കോര്പ്പറേഷന് നാളെ മുതല്‍ ഭക്ഷണവിതരണം നടത്തും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. വിതരണം ഡിസംബര്‍ 13വരെ തുടരുമെന്നാണ് അറിയുന്നത്.
മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂന മര്‍ദം അടുത്ത ഏഴ് മണിക്കൂറില്‍ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.
Kerala News: അതിശക്തമായ മഴക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍