മുക്കം: വിവിധ കേസുകളിൽപ്പെട്ട് ഇരുപത് വർഷത്തിൽ അധികമായി മുക്കം പോലീസ് സ്‌റ്റേഷൻ പരിസരത്ത് കിടന്നിരുന്ന വാഹനങ്ങൾ ലേലം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ നിർദേശപ്രകാരമാണ് നടപടി. മുക്കം ഇൻസ്‌പെക്‌ടർ എസ് നിസാമിന്റെ നേതൃത്വത്തിലാണ് ലേലം ചെയ്‌ത വാഹനങ്ങൾ സ്‌റ്റേഷനിൽനിന്ന് നീക്കം ചെയ്യുന്നത്.
ഇരുപത് വർഷത്തിൽ കൂടുതലായി സ്‌റ്റേഷൻ പരിസരത്ത് നൂറോളം വാഹനങ്ങളാണ് കെട്ടിക്കിടക്കുന്നത്. സ്‌റ്റേഷൻ പരിസരത്ത് മൂന്നേക്കറോളം വരുന്ന സ്‌ഥലത്ത് കാടുമൂടിക്കിടന്ന വാഹനങ്ങൾ ഏറെ പരിശ്രമിച്ചാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളായി പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. റൂറൽ ജില്ലാ പോലീസ് ആസ്‌ഥാനത്ത് നടന്ന ലേലത്തിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് വാഹനങ്ങൾ വാങ്ങിയത്.
ബാക്കിയുള്ള വാഹനങ്ങൾ കൂടി എത്രയും പെട്ടെന്ന് ലേലം ചെയ്യുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു. മുക്കം പോലീസ് സ്‌റ്റേഷന് പുതിയ ബഹുനിലക്കെട്ടിടം പണിയാൻ അനുമതി നൽകി കഴിഞ്ഞ വർഷം സർക്കാർ ഉത്തരവ് വന്നിരുന്നു.
പ്രളയവും, കോവിഡും മൂലം നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ വൈകുകയാണ്. പണി തുടങ്ങുന്നതിന് മുൻപായി കെട്ടികിടക്കുന്ന വാഹനങ്ങൾ ഒഴിവാക്കാനാണ് തീരുമാനം
Read Also: ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും







































