തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയാരോപണം ഉന്നയിച്ച എം.കെ. മുനീറിനെ ശക്തമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മാർക്കറ്റിൽ വെറും 300 രൂപക്ക് ലഭിക്കുന്ന കിറ്റാണ് സർക്കാർ 1550 രൂപക്ക് വാങ്ങിയതെന്നായിരുന്നു മുനീറിന്റെ ആരോപണം.
എന്നാൽ താങ്കളൊരു ഡോക്ടറല്ലേ എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ ചോദ്യം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയാണ് സംസ്ഥാനത്ത് വ്യക്തിസുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതെന്നും ഇതിൽ ഏതെങ്കിലും തരത്തിലുള്ള അഴിമതി കണ്ടെത്താൻ പ്രതിപക്ഷത്തിന് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗുണനിലവാരം ഉറപ്പാക്കിയാണ് ഇവ വാങ്ങുന്നത്. കൃത്യമായ ഓഡിറ്റിങിന് വിധേയമാണ് ഈ കണക്കുകൾ എല്ലാമെന്നും മന്ത്രി പറഞ്ഞു.
”300 രൂപക്ക് പിപിഇ കിറ്റ് കിട്ടുമെന്നാണ് ശ്രീ എം കെ മുനീർ പറയുന്നത്. എന്തിനാ 300 രൂപയാക്കുന്നത് 100 രൂപക്കും കിറ്റ് കിട്ടും. ഗുണനിലവാരമില്ലാത്ത അങ്ങനെ ഏതെങ്കിലും കിറ്റ് വില പേശി വാങ്ങിക്കൊണ്ടുവന്നാൽ മതിയോ?”- എന്ന ചോദ്യമാണ് മന്ത്രി മുനീറിന് നേരെ ഉയർത്തിയത്. ഒരു ഡോക്ടർ കൂടിയായ മുനീർ ഈ ചോദ്യമുന്നയിച്ചത് ശരിയായില്ല എന്നും അവർ ചൂണ്ടിക്കാട്ടി.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷാ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ശൈലജ പറഞ്ഞു. 157 കോടിയോളം രൂപയാണ് കിറ്റ് വാങ്ങുന്നതിനായി ചിലവായതെന്നും ടെസ്റ്റിംഗ് കിറ്റുകൾക്ക് വേണ്ടി 227 കോടി രൂപ വേറെയും നൽകിയെന്നും അവർ വ്യക്തമാക്കി.