ന്യൂഡെൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡെൽഹി എയിംസിൽ നഴ്സുമാർ നടത്തി വരുന്ന സമരം തുടരുന്നു. സംഭവം ദേശീയ ശ്രദ്ധ ആകർഷിച്ചതോടെ സമരം അടിയന്തരമായി അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എയിംസ് ഡയറക്ടറെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ അഡീഷണൽ ജോയിന്റ് സെക്രട്ടറി എയിംസ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തും.
ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ആശുപത്രിയിലെ സേവനങ്ങൾക്ക് തടസം ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കാനും എയിംസ് അധികൃതരോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും സമരവുമായി നഴ്സുമാർ മുന്നോട്ട് പോകുകയാണ് ചെയ്യുന്നത്. എയിംസ് സമരത്തിന് പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂർ ഇന്ന് രംഗത്ത് എത്തിയിരുന്നു. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് നഴ്സുമാർ സമരം നടത്തുന്നതെന്ന് ശശി തരൂർ പറഞ്ഞു.
അതേസമയം, സമരത്തിനിടെ പോലീസുമായി ഉണ്ടായ സംഘർഷത്തിൽ മലയാളി നഴ്സുമാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. പോലീസ് ബാരിക്കേഡ് മറിഞ്ഞു വീണാണ് ഒരു നഴ്സിന് പരിക്കേറ്റത്. പോലീസും സമരക്കാരുമായി ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. സമരമുഖത്ത് നിന്ന് നഴ്സുമാരെ നീക്കാൻ പോലീസ് ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.
Also Read: കർഷക സമരത്തിൽ നക്സൽ സാന്നിധ്യം; ആരോപണവുമായി നിതിൻ ഗഡ്കരി