ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണസിയിലെ ഓഫീസ് ഏഴരക്കോടി രൂപക്ക് വില്‍പ്പനക്കെന്ന് പരസ്യം. പ്രമുഖ ക്ളാസിഫൈഡ്സ് വെബ്സൈറ്റായ ഒഎല്‍എക്സിലാണ് മോദിയുടെ വാരാണസിയിലെ ഓഫീസ് വില്‍പ്പനക്കെന്ന് കാണിച്ച് പരസ്യം പ്രത്യക്ഷപ്പെട്ടത്. ഓഫീസിന്റെ ചിത്രം സഹിതമാണ് പരസ്യം നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷമീകാന്ത് ഒജ്ഹ എന്നയാളുടെ അക്കൗണ്ടിൽ നിന്നാണ് പരസ്യം നൽകിയതെന്ന് പോലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പരസ്യം ഉടൻ തന്നെ പിൻവലിച്ചെന്നും പോലീസ് പറഞ്ഞു. ഓഫീസിന്റെ ചിത്രമെടുത്ത വ്യക്തി ഉൾപ്പെടെ നാല് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്.
നാലു മുറികളും നാലു ബാത്റൂമുകളും റെഡ് കാര്‍പ്പറ്റ് ഏരിയയും അടങ്ങുന്ന 6500 സ്ക്വയര്‍ഫീറ്റുള്ളതാണ് നരേന്ദ്ര മോഡിയുടെ വാരാണസിയിലെ പാർലമെന്റ് ഓഫീസ്. ‘ഹൗസ് ആൻഡ് വില്ല’ എന്ന വിഭാഗത്തിൽ ‘പിഎംഒ ഓഫീസ് വാരാണസി’ എന്നു പേരു നൽകിയാണ് പരസ്യം നൽകിയിരുന്നത്.
Read Also: പ്രതിപക്ഷം കർഷകരെ തോക്ക് കാട്ടി സമരത്തിനിറക്കി; വിമർശനവുമായി മോദി